പി.വി അൻവറിന്റെ പാർക്കിന് ക്ലീൻചിറ്റ് നൽകി ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോർട്ട്. പാർക്ക് കൈയ്യേറ്റ ഭൂമിയിലോ മിച്ചഭൂമിയിലോ അല്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പാർക്കിൽ നടന്നിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമാണെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും മണ്ണിടിച്ചിൽ തടയാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലാഭരണകൂടത്തിന്റെ റിപ്പോർട്ട് കലക്ടർ റവന്യുമന്ത്രിക്ക് കൈമാറി.
ലാന്റ് റവന്യു ഡെപ്യൂട്ടി കലക്ടറും ദുരന്തനിവാരണ സേനയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും ചേർന്നാണ് പാർക്ക് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം പാർക്കിന്റെ അനുമതി കൂടരഞ്ഞി പഞ്ചായത്ത് റദ്ദ് ചെയ്യില്ല. ശുചിത്വ സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും പുതുക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകും. അതിനിടെ ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ പാർക്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി.