ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളുമായി ബഹളം വയ്ക്കുകയായിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കിൽ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാൽ ബഹളങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനും ശൈലജയും ചോദ്യങ്ങൾക്കു മറുപടി പറയുന്നതു തുടർന്നു.
വി.ഡി.സതീശന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. നേരത്തെ ഉന്നയിച്ച വിഷയമാണെങ്കിലും ഗൗരവം കണക്കിലെടുത്ത് അനുമതി നല്‍കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരോഗ്യമന്ത്രി മറുപടി പറയുമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ബഹളത്തിനിടെ മന്ത്രി മറുപടിയും നൽകി. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ എം.എല്‍.എമാരുടെ നിരാഹാരസ്ഥലത്തെത്തി
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സഭാഹാളിന്റെ കവാടത്തിൽ പ്രതിപക്ഷം നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരാണു രാപകൽ സത്യഗ്രഹം നടത്തുന്നത്.
മന്ത്രി കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഇന്നു പന്തംകൊളുത്തി പ്രകടനം നടത്തും. പ്രതിപക്ഷത്തിനു ശക്തിപോരെന്ന് ആരോപണമുയർന്ന സമയത്താണു പുതിയ വിഷയം ആയുധമായി കിട്ടിയത്. നേരത്തെ, സ്വാശ്രയ പ്രശ്നം കുഴഞ്ഞു മറിഞ്ഞിട്ടും മുതലെടുക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. ഈ ആക്ഷേപങ്ങൾക്കെല്ലാം ശക്തമായ സമരത്തിലൂടെ മറുപടി നൽകാനാണു പ്രതിപക്ഷത്തിന്റെ നീക്കം. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തി എന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയ മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാനാകുമെന്ന ചോദ്യമാണു പ്രതിപക്ഷം ഉയർത്തുന്നത്.