മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവെന്ന് പ്രാഥമികനിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധസ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.
പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിച്ചു. എൺപതോളം പേർക്കു പരുക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു. 14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരുക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ വ്യത്യാസം വന്നേക്കാമെന്നാണ് ഇവിടെനിന്നുള്ള സൂചനകൾ.
ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഖട്ടൗലിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സൗകര്യമേയുള്ളൂ. ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി. ബോഗികൾ ഒന്നിനുമുകളിൽ മറ്റൊന്നായാണു കിടക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവർക്കു 25,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം, അപകടം അട്ടിമറിയാണെന്നും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടതായി മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.
റെയിൽവെ മന്ത്രാലയവും യുപി സർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പരുക്കേറ്റവരെ രക്ഷിക്കാൻ എല്ലാവിധ സഹായങ്ങളും ചികിൽസകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. അപകട സ്ഥലത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനായി രണ്ടു മന്ത്രിമാരെ സംസ്ഥാന സർക്കാർ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.