മെഡിക്കല്‍ കോഴ ആരോപണങ്ങൾ പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട് ചോര്‍ച്ചയും ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരിക്കുന്ന പദയാത്ര മാറ്റിവെയ്ക്കും. ഇന്നു സംസ്ഥാനത്തെത്തുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്ഥതിഗതികൾ കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്യു
മെഡിക്കൽ കോഴ ആരോപണത്തിൽ പ്രതിരോധത്തിലായ പാർട്ടിയുടെ പ്രതിസന്ധി മറികടക്കാനാണ് യോഗമെങ്കിലും ,പ്രധാനമായും ചർച്ചാവിഷയമാകുക കോഴ ആരോപണം തന്നെയാകും. അന്വേഷണ റിപ്പോർട്ട് വെട്ടിത്തിരുത്തിയതും ,റിപ്പോർട്ടു ചോർച്ചയുടെ പേരിൽ വി.വി.രാജേഷിനെ സ്ഥാനത്തുനിന്നും നീക്കിയതും മുരളീധര വിഭാഗം യോഗത്തിൽ ഉന്നയിച്ചേക്കും. സംസ്ഥാനത്തെത്തുന്ന മോഹൻഭഗവത് ബിജെപി ഭാരവാഹികളെ കാണും. നേതാക്കളുടെ ഗ്രൂപ്പു പ്രവർത്തനത്തിൽ ശക്തമായ താക്കീത് ആർ.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനിടെ അടിത്തറ വിപുലമാക്കാനായി ദേശീയനേതൃത്വം നിർദേശിച്ച കുമ്മനം രാജശേഖരന്റെ ജാഥാ പരിപാടിയും മാറ്റിവെയ്ക്കും. അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷായും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജാഥാ പരിപാടിയായിരുന്നു ആലോചന. ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന സമയത്ത് ജാഥ നടത്തുന്നത് അനൗചിത്യമാകുമെന്നു ദേശീയ നേതൃത്വം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.ഇതോടെയാണ് ജാഥ മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേർന്നത്.