പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ട ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം താൻ ആഭ്യന്തരമന്ത്രി ആയിരുന്ന സമയത്തായിരുന്നെങ്കിൽ അതിന് ഉത്തരവാദിയായ ആ പൊലീസുകാരൻ സർവീസിൽ ഉണ്ടാകുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മിശ്രഭോജന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനായന്റെ മൃതദേഹം കാണുന്നതിനു വീട്ടിൽപ്പോയിരുന്നു. ലാത്തികൊണ്ട് ക്രൂരമായി മർദ്ദനമേറ്റ പാടുകൾ നേരിൽ കണ്ടതാണ്. എത്ര വലിയ പൊലീസുകാരൻ ആയാലും അയാളെ സർവീസിൽ നിന്നു പിരിച്ചിവിടുകയാണ് വേണ്ടത്. ദലിത് വിഭാഗങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്നു നീതി കിട്ടാത്ത സംഭവം പുതിയതല്ല. എല്ലാ കാലത്തും ഇതാണ് സ്ഥിതി. ഇതിനു മാറ്റം വരണം.–രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.