സ്വാശ്രയമെഡിക്കൽ പ്രവേശനത്തിന് അവസാനനിമിഷം ഏർപ്പെടുത്തിയ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഞ്ചുലക്ഷംരൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശരഹിത ഡെപ്പോസിറ്റും 50 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന വിജ്ഞാപനം വന്നതോടെ വിദ്യാർഥികൾ പ്രതിസന്ധിയിലായി. കുട്ടികളുടെ മേൽ കഴുത്തറുപ്പൻ ഫീസ് ഏർപ്പെടുത്തുന്നതിന് മാനേജ്മെന്റുകളും സർക്കാരുമായി ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പ്രവേശന പരീക്ഷാ കമ്മീഷണർ പുതിയ വിജ്ഞാപനം ഇറക്കിയത്. സർക്കാരുമായി കരാർ ഒപ്പുവച്ച മെഡിക്കൽ കോളജുകളിലെ 35 ശതമാനം സീറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും 11 ലക്ഷം രൂപയുടെ പലിശരഹിത നിക്ഷേപവും അഞ്ചുലക്ഷം രൂപ ഫീസും നൽകണമെന്നാണ് വിജ്ഞാപനം. അഞ്ചുലക്ഷം രൂപയും ആറുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവേശനത്തിന് തയ്യാറെടുത്ത വിദ്യാർഥികൾ ഇതോടെ വെട്ടിലായി. ഇത്രയും ഉയർന്ന ഫീസ് പല വിദ്യാർഥികൾക്കും അപ്രാപ്യമാണ്.
അങ്ങനെ ഒഴിവുവരുന്ന സീറ്റ് മാനേജ്മെന്റുകളുടെ പിടിയിലാകും. ഇത് ചോദ്യം ചെയ്ത് വിദ്യാർഥികൾ കോടതിയെ സമീപിച്ചാൽ സ്വാശ്രയപ്രവേശനം വീണ്ടും നിയമക്കുരുക്കിലാകുകയും ചെയ്യും. കുട്ടികളുടെ കഴുത്തന് കുത്തിപ്പിടിച്ച് പണംപിടുങ്ങാൻ മാനേജ്മെന്റുകൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അലോട്ട്മെന്റിന് ശേഷം അഡ്മിഷൻ നേടാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ കടുത്ത നിബന്ധനകൾ വയ്ക്കുന്നത് കുട്ടികളെ ചതിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.