ഉത്തർപ്രദേശിലെ ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലായിരുന്ന 66 കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാർ കള്ളം പറയുന്നുവെന്ന് കുട്ടികളുടെ ബന്ധുക്കൾ. നവജാതശിശുക്കൾ അടക്കമുള്ള കുഞ്ഞുങ്ങൾ മരിച്ചത് ഒാക്സിജൻ വിതരണം തടസ്സപ്പെട്ടതുകൊണ്ടല്ലെന്ന സർക്കാർ നിലപാട് തെറ്റാണെന്ന് അവർ ആരോപിച്ചു. അഞ്ചു ദിവസത്തിനിടെ രണ്ടു തവണയായി ദീർഘനേരം ഓക്സിജൻ വിതരണം മുടങ്ങിയതായി കുട്ടികളുടെ ബന്ധുക്കൾ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
കുടിശ്ശികയിനത്തിൽ ആശുപത്രി നൽകാനുള്ള 64 ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്ന് ഇവിടേക്കുള്ള ഓക്‌സിജൻ വിതരണം സ്വകാര്യ കമ്പനി നിർത്തിവച്ചതാണ് ദുരന്തകാരണമെന്നാണു റിപ്പോർട്ടുകൾ. എന്നാൽ, കുട്ടികൾ മരിച്ചത് ഓക്സിജൻ കിട്ടാതെയല്ലെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിന്റെയും നിലപാട്. മസ്‌തിഷ്‌കജ്വരം ഉൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ച കുട്ടികളാണ് മരിച്ചതെന്നാണു പീഡിയാട്രിക് വിഭാഗം നൽകിയ റിപ്പോർട്ടെന്നും സിദ്ധാർഥ് നാഥ് സിങ്ങ് വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് കുട്ടികളുടെ ബന്ധുക്കൾ തള്ളിയത്.
ഒാക്സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവുണ്ടെന്ന് കാണിച്ച് ഈ മാസം രണ്ടുതവണ ആശുപത്രിയിലെ ശിശുരോഗ വിഭാഗം അധികൃതർക്ക് കത്തയച്ചിരുന്നു. ഈ കത്തിനോട് അനുകൂല സമീപനമല്ല അധികൃതർ കാണിച്ചത് എന്നാണ് വിവരം. ഒാക്സിജൻ സിലണ്ടറുകളുടെ കുറവുണ്ടെന്ന കാര്യം ജില്ലാ മജിസ്ട്രേട്ട് സ്ഥിരീകരിച്ചിരുന്നെങ്കിലും പകരം സംവിധാനം തേടാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.