ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ ബാബ രാഘവ്‌ദാസ് (ബിആർഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തിൽ. ചികിൽസയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടർക്കെതിരെ സർക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതർ നടപടി എടുത്തെന്നാണു പുതിയ റിപ്പോർട്ട്. ആശുപത്രിയില്‍ ഒാക്സിജന്‍ എത്തിച്ച ശിശുരോഗ വിഭാഗം തലവൻ ഡോ. കഫീല്‍ അഹമ്മദ് ഖാനെ സസ്പെൻഡ് ചെയ്തതാണ് പുതിയ സംഭവം. ഡോ. കഫീല്‍ സ്വന്തം പണംമുടക്കിയാണ് ആശുപത്രിയിൽ ഓക്സിജൻ കൊണ്ടുവന്നത്. മസ്തിഷ്കജ്വരത്തിനു ചികില്‍സയിലായിരുന്ന 71 കുട്ടികൾ ഓക്സിജൻ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത് രാജ്യത്തെ നടുക്കിയതിനു പിന്നാലെയാണു ഡോക്ടറെ ശിക്ഷിച്ചതെന്നതു ശ്രദ്ധേയമാണ്.
അതേസമയം, മസ്തിഷ്കജ്വരത്തിന് ചികില്‍സയിലായിരുന്ന പതിനൊന്നുകുട്ടികള്‍ ഇന്നലെയും ഇന്നുപുലര്‍ച്ചെയുമായി മരിച്ചു. കഴിഞ്ഞദിവസം ഓക്സിജന്‍ വിതരണം നിര്‍ത്തിയപ്പോഴും ഇവര്‍ ചികില്‍സയിലായിരുന്നു. രാവിലെ കുരുന്നുകളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കാന്‍പോലും ബിആര്‍ഡി ആശുപത്രി തയാറായില്ല. ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
ഗോരഖ്പൂർ ദുരന്തം വിവാദമാക്കുന്നവർ മുറിവിൽ മുളകുപുരട്ടുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങളുടെ വാർഡിൽ കടന്നുചെന്ന് മാധ്യമപ്രവർത്തകർ പരിശോധിക്കണമെന്നും ആദിത്യനാഥ്. എന്നാൽ കൂട്ടമരണത്തിനു കാരണം ഓക്സിജൻ വിതരണത്തിലെ അപാകതയല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.