തന്റെ ഭർത്താവും മട്ടന്നൂർ നഗരസഭാ ചെയർമാനുമായ കെ.ഭാസ്കരൻ ശുണ്ഠി കൂടുതലുള്ള ആളാണെങ്കിലും ആരെയും അടിച്ചിട്ടില്ലെന്നു മന്ത്രി കെ.കെ.ശൈലജ. മഹിളാ അസോസിയേഷൻ നേതാവിനെ ഭാസ്കരൻ മർദിച്ചുവെന്ന വാർത്തയെക്കുറിച്ചു മട്ടന്നൂരിൽ എൽഡിഎഫ് പൊതുയോഗത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പൊതു സമൂഹത്തിൽ പറയാൻ മടിയില്ല. തന്റെ ഭർത്താവു ശുണ്ഠി കൂടുതലുള്ള ആളാണ്. അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത സിപിഎം പ്രവർത്തകർ മട്ടന്നൂരിൽ കുറവാണ്. എന്നാൽ വഴക്കു കൂടിയവർ ശത്രുവായി പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ല. ദേഷ്യം മൂലം ആരെയും ഇതുവരെ അടിച്ചതായി അറിയില്ല. തല്ലുമായിരുന്നുവെങ്കിൽ താൻ അദ്ദേഹത്തിന്റെ ഭാര്യയായി ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പാർട്ടി പ്രവർത്തകയെ തന്റെ ഭർത്താവ് തല്ലി എന്ന വ്യാജ പ്രചാരണം വ്യക്തിപരമായി വളരെയേറെ പ്രയാസം സൃഷ്ടിച്ചു. രാഷ്ട്രീയ ജിവിതത്തിൽ ഇത്രയേറെ വിഷമം ഉണ്ടാക്കിയ കാര്യം വേറെയില്ല. ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങൾ പറഞ്ഞ ഷീലയും അവരുടെ ഭർത്താവ് രാജനും കുടുംബവും വളരെക്കാലമായി പാർട്ടിയിലുള്ളവരാണ്. പാർട്ടി നേതാവ് എന്ന നിലയ്ക്കും വ്യക്തിപരമായും ഷീലയും കുടുംബവും കെ.ഭാസ്കരനുമായി വളരെ നല്ല ബന്ധമാണുള്ളത്. സ്ത്രീ പുരഷ വ്യത്യാസമില്ലാതെ ഒട്ടേറെ സൗഹൃദം പുലർത്തുന്ന ആളാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ദിവസം മാനസിക സമ്മർദ്ദത്തിലായതിനാൽ ഷീലയോട് അൽപം കടുപ്പത്തിൽ സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ–മന്ത്രി പറഞ്ഞു. നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് എൽഡിഎഫ് നൽകിയ സ്വീകരണത്തിലായിരുന്നു തൊണ്ടയിടറി വികാരനിർഭരമായി ശൈലജയുടെ പ്രസംഗം. തുടർന്നു പ്രസംഗിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ എംഎൽഎയും മറ്റ് എൽഡിഎഫ് നേതാക്കളും ഈ വിഷയം പരാമർശിച്ചതേയില്ല.
ഇല്ലാത്ത പരാതി വാർത്തയായതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിക്കോ കേന്ദ്ര കമ്മിറ്റിക്കോ പരാതി ലഭിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റിക്കു ലഭിക്കാത്ത പരാതി എങ്ങനെ മലയാള മനോരമയിൽ ഡൽഹി വാർത്തയായി വന്നു എന്നതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.