തർക്കങ്ങൾ നിഴൽ വീഴ്ത്തിയ 65–ാമതു നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഗബ്രിയേൽ ചുണ്ടൻ ജേതാവ്. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഫോട്ടോ ഫിനിഷിലൂടെയാണ് ജയിച്ചുകയറിയത്. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോൾ, നിലവിലെ ചാംപ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് കാരിച്ചാൽ ചുണ്ടനായി തുഴയെറിഞ്ഞത്.
ഫൈനലിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയവരുടെ പ്രകടനമിങ്ങനെ:
1. ഗബ്രിയേൽ – 4.17.42 മിനിറ്റ് 2. മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ – 4.17.72 മിനിറ്റ് 3. പായിപ്പാട് – 4.17.99 മിനിറ്റ് 4. കാരിച്ചാൽ – 4.19.00 മിനിറ്റ്
ഫൗൾ സ്റ്റാർട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മൽസരം നാലു തവണ മുടങ്ങിയിരുന്നു. ഇതു ചില തർക്കങ്ങൾക്കും വഴിവച്ചു. ഇതോടെ ഫൈനൽ മൽസരം ഏറെ വൈകിയാണ് നടന്നത്. ഫൈനൽ മൽസരം വൈകിയത് കാണികളുടെ പ്രതിഷേധത്തിനും കാരണമായി. അഞ്ച് ഹീറ്റ്സുകളിലായി മൽസരിച്ച 20 ചുണ്ടൻ വളളങ്ങളിൽനിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, ജി.സുധാകരൻ, തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു. മൽസര വിഭാഗത്തിലെ 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങൾ മാറ്റുരയ്ക്കാൻ ഇറങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുൾപ്പെടെ മുപ്പതിനായിരത്തോളം പേർ നേരിട്ടും വിദേശികളുൾപ്പെടെ ലക്ഷക്കണക്കിനു പ്രേക്ഷകർ ടിവിയിലും ഇന്റർനെറ്റിലുമായി ജലോൽസവത്തിനു സാക്ഷ്യം വഹിച്ചു.
ഹീറ്റ്സ് മൽസരങ്ങൾ ഇങ്ങനെ:
ഒന്നാം ഹീറ്റ്സ്: ആയാപറമ്പ് പാണ്ടി, സെന്റ്. ജോർജ്, ചമ്പക്കുളം പുത്തൻ ചുണ്ടൻ, വെള്ളംകുളങ്ങര (ആയാപറമ്പ് പാണ്ടി ഒന്നാമത്) രണ്ടാം ഹീറ്റ്സ്: ആനാരി പുത്തൻ ചുണ്ടൻ, ശ്രീ ഗണേഷ്, കരുവാറ്റ, കരുവാറ്റ ശ്രീ വിനായകൻ (ആനാരി പുത്തൻ ചുണ്ടൻ ഒന്നാമത്) മൂന്നാം ഹീറ്റ്സ്: ദേവാസ്, മഹാദേവിക്കാട് ചുണ്ടൻ, നടുഭാഗം, ഗബ്രിയേൽ (ഗബ്രിയേൽ ഒന്നാമത്) നാലാം ഹീറ്റ്സ്: മഹാദേവിക്കാട് കാട്ടിൽതെക്കതിൽ, ചെറുതന, ശ്രീ മഹാദേവൻ, കാരിച്ചാൽ (കാരിച്ചാൽ ഒന്നാമത്) അഞ്ചാം ഹീറ്റ്സ്: പായിപ്പാടൻ, ആയാപറമ്പ് വലിയ ദിവാൻജി, പുളിങ്കുന്ന്, സെന്റ്. പയസ് ടെൻത് (പായിപ്പാടൻ ചുണ്ടൻ ഒന്നാമത്)