സേനയുടെ ഭാഗമായി ലഭിച്ച അധികാരങ്ങളും വിവരങ്ങളും ന്യൂസ് മേക്കറാകാനും കയ്യടി വാങ്ങാനും തലപ്പത്തുള്ളവർ ഉപയോഗിക്കുമ്പോൾ പൊലീസിൽ കാലോചിത പരിഷ്കാരം സാധിക്കില്ലെന്നു ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ടോമിൻ ജെ. തച്ചങ്കരി. ഒരാളെ വെടിവച്ചു കൊല്ലാൻ വരെയുള്ള അധികാരം പൊലീസുകാർക്കുണ്ട്. എന്നുകരുതി, ജനശ്രദ്ധ പിടിച്ചു പറ്റാൻ അധികാരം ദുരുപയോഗിക്കുകയല്ല വേണ്ടത്.
ഓരോ ദിവസവും പത്രത്തിൽ വരുന്ന വാർത്തകളും ചിത്രങ്ങളുമാണ് ചിലരുടെ താൽപര്യം. പണ്ടൊരു പൊലീസ് ഉദ്യോഗസ്ഥൻ നാട്ടിലെ കടകളെല്ലാം റെയ്ഡ് ചെയ്ത് 550 കേസുകൾ റജിസ്റ്റർ ചെയ്തു. രണ്ടായിരത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കി. ഒടുവിൽ ഒരു കേസും കോടതിയിൽ നിലനിന്നില്ല.
ഇതിന്റെ അർഥം ആ പൊലീസ് ഉദ്യോഗസ്ഥൻ പ്രയോഗിച്ച അധികാരം ശരിയായ രീതിയിൽ അല്ലായെന്നതാണ്. അനധികൃത നിർമാണം ഒഴിപ്പിക്കാൻ നോട്ടീസ് നൽകി നിയമപരമായി നീങ്ങുന്നതിനു പകരം ജെസിബി എടുത്ത് ഇറങ്ങിയാൽ എന്തു ചെയ്യും?
ഇപ്പോൾ, സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇടിച്ചു നിരത്തിയ കെട്ടിടങ്ങൾക്കു നഷ്ടപരിഹാരം ഈടാക്കി നൽകാൻ. ഗ്ലാമർ ഉണ്ടാക്കാൻ ഓരോ ഉദ്യോഗസ്ഥർ ഇറങ്ങിത്തിരിക്കുമ്പോൾ സർക്കാരിനു പോലും അവരെ തൊടാൻ കഴിയാതെ വരികയാണ്. ഇവരെ തിരുത്താൻ സേനയ്ക്കുള്ളിലുള്ളവർക്കു മാത്രമേ സാധിക്കു എന്നും തച്ചങ്കരി പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യാത്രയയപ്പു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സേനയുടെ ഭാഗമായി നിൽക്കുമ്പോൾ ഒരുപാടു രഹസ്യ വിവരങ്ങൾ പൊലീസുകാർക്കു ലഭിക്കും. പൊലീസിന്റെ േമശപ്പുറത്തെ ഒരോ ഫയലും ഓരോ ബ്രേക്കിങ് ന്യൂസുകളാണ്. എന്നുകരുതി അതെല്ലാം വിളിച്ചു പറയാൻ പാടുണ്ടോ. സേനയിൽ നിന്നു വിരമിച്ചെന്നു കരുതി എല്ലാം വിളിച്ചു പറയാമെന്ന ധാരണ തെറ്റാണ്. ഇന്ത്യൻ ആർമി ജനറൽ വിരമിച്ച ശേഷം സേനാ രഹസ്യങ്ങൾ പരസ്യപ്പെടുത്തിയാൽ എന്താകും സ്ഥിതി? സർക്കാരിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നത് ഒരുതരം കരാറാണ്, മരണം വരെയും സേനയുടെ ഭാഗമാണെന്ന കരാർ. ജനങ്ങളുടെ സേവകനാണ് പൊലീസുകാരൻ എന്ന മാനസിക അവസ്ഥ കൈവരിക്കാതെ പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ പൊലീസും യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.