നെല്ലിന്റെ സംഭരണത്തുക കർഷകർക്ക് ഉടനടി നൽകാൻ നടപടി. നെല്ല് സംഭരിച്ച് മൂന്ന് ദിവസത്തിനകം പണം നൽകാനായി ബാങ്കുകളുമായി സർക്കാർ കരാറൊപ്പിട്ടു. അടുത്ത സീസൺ മുതൽ പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
സർക്കാരിന് നെല്ല് കൊടുത്താൽ കൂലി കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് കേരളത്തിലെ നെൽകർഷകർ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് യഥാസമയം ലഭിക്കാത്തതാണ് കോടികളുടെ കുടിശികയ്ക്ക് കാരണമാകുന്നത്. ഫണ്ടില്ലാത്തത് മൂലം കർഷകർക്ക് പണം വൈകുന്നത് ഒഴിവാക്കാൻ ബാങ്കുകളുമായി ചേർന്നാണ് കൃഷിവകുപ്പ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന് നെല്ല് നൽകിയ രേഖ കാട്ടിയാലുടൻ ബാങ്കിൽ നിന്ന് വായ്പയായി കർഷകന് പണം നൽകും.
ഇത്തരത്തിൽ പണം നൽകാനായി സഹകരണ ബാങ്കുകളടക്കമുള്ള ബാങ്കുകളുടെ കൺസോർഷ്യമായി കൃഷിവകുപ്പ് കരാറൊപ്പിട്ടു. കർഷകന് ബാങ്ക് നൽകുന്ന പണം പലിശ സഹിതം സർക്കാർ തിരിച്ചടയ്ക്കും. ഓണത്തിന് ശേഷം നെല്ല് നൽകുന്ന കർഷകർ പണത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരില്ലെന്നാണ് കൃഷിവകുപ്പിന്റെ ഉറപ്പ്.