കൊച്ചി തീരത്ത് മത്സ്യബന്ധനബോട്ടിലിടിച്ച പാനമയിൽ നിന്നുള്ള ചരക്ക് കപ്പൽ ആമ്പർ എൽ ഇന്ത്യൻ അതിർത്തി വിട്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ ഇതിനായി നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബോട്ടുടമ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ഉത്തരവ്. കാർമൽ മാതായെന്ന മൽസ്യ ബന്ധനബോട്ടിൽ കഴിഞ്ഞ മാസം പതിനൊന്നിന് പുലർച്ചെയാണ് ആംബർ എൽ ഇടിച്ചത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ കപ്പലിന്റെ ക്യാപ്റ്റൻ അടക്കമുള്ള മൂന്ന് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി വിട്ടുപോകരുതെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. ബോട്ടുടമയ്ക്കും, മരിച്ചവരുടെ കുടുംബത്തിനും, അപകടത്തിൽ പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് കപ്പലിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനി അധികൃതർ ഹൈക്കോടതിയിലെ അറിയിച്ചിട്ടുണ്ട്.