ഇരയെയും വേട്ടക്കാരനെയും ഒരുപോലെ സംരക്ഷിക്കുമെന്നു പരസ്യ പ്രസ്താവന നടത്തിയ അമ്മ താരസംഘടന പിരിച്ചുവിടണമെന്നു എൻ.കെ പ്രേമചന്ദ്രൻ എംപി. നടിക്കെതിരായ അതിക്രമം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇരയെയും വേട്ടക്കാരനെയും സംരക്ഷിക്കുമെന്ന നിലപാട് പ്രഖ്യാപിച്ച എംപി യും എംഎൽഎ മാരും പദവിയിൽ തുടരുന്നതു ധാർമികതയ്ക്കു എതിരാണ്. കുറ്റവാളിയെ സംരക്ഷിക്കുന്നതും കുറ്റകൃത്യമാണെന്ന നിയമവ്യവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ അന്വേഷണവിധേയനായ സഹപ്രവർത്തകനെ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിക്കുന്നതു ക്രിമിനൽ കേസ് അന്വേഷണത്തെ അട്ടിമറിക്കുന്നതാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിക്കുന്നത് അപഹാസ്യമാണ്.
അന്വേഷണത്തിന്റെ ദിശ തിരിച്ചുവിട്ടത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ്. ഗൂഡാലോചനയില്ലെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതു അനൗചിത്യവും ക്രിമിനൽ േകസ് അന്വേഷണത്തിൽ ഇടപെടലുമാണ്. എംപിയുടെയും എംഎൽഎ മാരുടെയും നേതൃത്വത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനു ഭരണകൂടം ഒത്താശ ചെയ്യുന്നു. നിഷ്പക്ഷ അന്വേഷണം അസാധ്യമായ സാഹചര്യത്തിൽ കേസ് സിബിഐ യ്ക്കു വിടണമെന്നു പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.