ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഇരട്ട ഏറ്റുമുട്ടലിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ (ഡിആർജി) മൂന്നു ജവാന്മാർക്കു വീരമൃത്യു. പ്രത്യേക ദൗത്യസേനയിലെ (എസ്ടിഎഫ്) നാലു ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു. ഏറ്റുമുട്ടലിൽ രണ്ടുപേർ ഇന്നലെ തന്നെ മരിച്ചിരുന്നു. പരുക്കേറ്റു ചികിൽസയിലായിരുന്ന ഒരാൾ ഇന്നു പുലർച്ചയോടെയാണ് മരിച്ചത്. പന്ത്രണ്ടിലധികം മാവോയിസ്റ്റുകളെ വകവരുത്തിയതായി പൊലീസ് അറിയിച്ചു.
റായ്പൂരിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യത്തെ തുടർന്ന് എസ്ടിഎഫ്, ഡിആർജി, സിആർപിഎഫ് സംഘം സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. തുടർന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 24നു സുഖ്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.