കൊച്ചിയിൽ മത്സ്യബന്ധനബോട്ടിലിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വിദേശ ചരക്ക് കപ്പലിനെതിരായ പൊലീസ് നടപടി വൈകും. കപ്പലിൽ നിന്ന് ശേഖരിച്ച രേഖകളുടെ പരിശോധനയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഹൈക്കോടതിയുടെ അനുമതി തേടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ അന്തിമ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കൂവെന്ന് ജോയിന്റ് ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് മനോരമ ന്യൂസിനോട് പറഞ്ഞു.
ആംബർ എൽ കപ്പലിൽ ഇന്നലെ രാവിലെ ആരംഭിച്ച സംയുക്ത പരിശോധന ഇന്ന് പുർച്ചെയാണ് സമാപിച്ചത്. കപ്പലിന്റെ വോയേജ് ഡാറ്റാ റെക്കോർഡർ, ജിപിഎസ് ചാർട്ട്, ലോഗ് ബുക്ക് എന്നിവയെല്ലാം പിടിച്ചെടുത്തു. മുഴുവൻ രേഖകകളും പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പരിശോധനകൾക്ക് ഡിജി ഷിപ്പിങ് ഹൈക്കോടതിയുടെ അനുമതി തേടിയത്. ഡീ കോഡിങ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ വൈകുന്നത് കാരണം കോടതി അനുമതി കൂടിയേ തീരൂ.
അപകടത്തെ കുറിച്ച് ക്യാപ്റ്റനും മറ്റുള്ളവരും അറിഞ്ഞിരുന്നില്ലെന്നും സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്. സംയുക്ത സംഘത്തിന്റെ പരിശോധനയിൽ കപ്പിലുള്ളവർ പൂർണമായും സഹകരിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീരദേശ പൊലീസിന് അറസ്റ്റ് അടക്കമുള്ള നിയമനടപികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ.