വികസനം കേരളത്തിൽ ഉണ്ടാകണമെങ്കിൽ മാറി മാറി വരുന്ന സർക്കാരുകളുടെ അഭിപ്രായത്തിനു സ്ഥിരതയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനോരമ ന്യൂസിന്റെ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വ്യവസായികളായ ആസാദ് മൂപ്പൻ, നവാസ് മീരാൻ, സിയാൽ എംഡി വി.ജെ. കുര്യൻ എന്നിവരും ‘ഹാപ്പിനോമിക്സ്’ സംവാദത്തിൽ പങ്കെടുത്തു.
രമേശ് ചെന്നിത്തല
സർക്കാർ മാറിമാറിവരും. എന്നാൽ ഭരണപക്ഷത്തിരിക്കുമ്പോൾ എടുക്കുന്ന നിലപാടു പ്രതിപക്ഷത്തെത്തുമ്പോൾ മാറുന്നു. അഭിപ്രായത്തിനു സ്ഥിരതയില്ലാത്ത സാഹചര്യം. വികസനത്തിന്റെ കാര്യത്തിൽ പൊതുവായ സമവായം ഉണ്ടാകണം. അധികാരം മാറുമ്പോൾ പദ്ധതികളെ എതിർക്കുന്നതു ശരിയല്ല. വികസനം എല്ലാവരുടെയും ആവശ്യമാണ്. വികസന കാര്യത്തിൽ പൊതുവായ സമവായം ഉണ്ടായാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കാൻ തീരുമാനിച്ചതു യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇടതുപക്ഷവും അനുകൂലിച്ചു. എന്നാൽ ഞാൻ പ്രതിപക്ഷ നേതാവായപ്പോൾ ഈ പദ്ധതിയെ എതിർക്കണമെന്നു ചില ഇടങ്ങളിൽനിന്നു സമ്മർദമുണ്ടായി. ഞാൻ തീരുമാനം മാറ്റാൻ തയാറായില്ല. ഭരണ പ്രതിപക്ഷങ്ങളുടെ നിലപാടുമാറ്റമാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടും പ്രശ്നമാണ്. കേരളത്തിൽ ഒരു പദ്ധതിപോലും ഏകജാലക സംവിധാനം വഴി നടപ്പിലാകുന്നില്ല. ഈ അവസ്ഥ മാറിയേ കഴിയൂ.
കടകംപള്ളി സുരേന്ദ്രൻ
പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. ഉദാഹരണത്തിനു വിഴിഞ്ഞം പദ്ധതി. വിഴിഞ്ഞം പദ്ധതി തുടങ്ങിയതു മുതൽ ആശങ്കയായിരുന്നു. സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നതു പദ്ധതിയിൽ വലിയ അഴിമതി നടന്നെന്നാണ്. എൽഡിഎഫ് സർക്കാർ വ്യക്തമായി പറഞ്ഞു. അഴിമതിക്കെതിരെ അന്വേഷണം നടക്കും, പദ്ധതി 2019ൽ പൂർത്തിയാക്കും.
രമേശ് ചെന്നിത്തല
കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പിലാക്കിയില്ല എങ്കിൽ പദ്ധതി കുളച്ചൽ കൊണ്ടുപോകുമായിരുന്നു. അന്വേഷണത്തെ ഭയപ്പെടുന്നില്ല. സ്വാഗതം ചെയ്യുന്നു.
ആസാദ് മൂപ്പൻ
2001ലാണ് കോഴിക്കോട് ആശുപത്രി ആരംഭിച്ചത്. ഇതുവരെ ഒരു പ്രശ്നവും രാഷ്ട്രീയക്കാരിൽനിന്ന് ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാർ പിന്തുണ മാത്രമേ നൽകിയിട്ടുള്ളൂ. വികസനത്തിൽ മുന്നണികൾ ഒന്നിച്ചാൽ ജനങ്ങൾക്ക് ഏറെ സന്തോഷകരമാകും. സാമ്പത്തിക വികസനം വരാതെ സന്തോഷം ഉണ്ടാകില്ല. പിടിവലി കൂടിയാൽ വികസനം വരില്ല.
വി.ജെ കുര്യൻ
നെടുമ്പാശേരിയെന്ന ആശയം വരുന്നത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹം അതിന് അനുമതി നൽകി. പിന്നീട് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. അദ്ദേഹവും പിന്തുണച്ചു. ഇ.കെ. നായനാരുടെ കാലത്താണ് ഏറ്റവും കൂടുതൽ നിർമാണ പ്രവൃത്തികൾ നെടുമ്പാശേരിയിൽ നടന്നത്. എല്ലാ മുന്നണികളും പിന്തുണച്ചു. സർക്കാരിന്റെ പിന്തുണ ഇല്ലാതെ ഇവിടെ ഒന്നും നടക്കില്ല. പിന്നെ നമ്മൾ വികസനത്തിൽ പുതിയ കാഴ്ചപാടു രൂപീകരണം. അതിരപ്പിള്ളിയെക്കുറിച്ചു ചർച്ച ചെയ്യുന്നു. നമുക്കു നിരവധി കനാലുകളുണ്ട്. കനാലുകളിൽ സൗരോർജ പാനൽ സ്ഥാപിച്ചു വൈദ്യുതി ഉൽപ്പാദിക്കാൻ സംസ്ഥാനത്തിന് എന്തുകൊണ്ടു സാധിക്കില്ല?
നവാസ് മീരാൻ
വ്യവസായികളെ സ്വാഗതം ചെയ്യുന്ന സർക്കാരാണു കേരളത്തിലേത്. അത് എപ്പോഴും അങ്ങനെയായിരുന്നു. കേരളത്തിന് അകത്തു സാധ്യതകൾ ഇപ്പോൾ കൂടി. സാഹചര്യം മാറിത്തുടങ്ങി. പ്രാദേശികമായ ആവശ്യങ്ങൾക്ക് അനുസരിച്ചു വേണം പദ്ധതികൾ ആവിഷ്ക്കരിക്കാൻ. പഞ്ചായത്തുകൾ ഭരിക്കുന്നവർ വ്യവസായ ചിന്തയുള്ളവരായിരിക്കണം.
കടകംപള്ളി സുരേന്ദ്രൻ
മദ്യ നിയന്ത്രണം ടൂറിസത്തിന് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് മദ്യം കൊടുക്കാതിരുന്നാൽ അവർ എങ്ങനെ വരും. ടൂറിസം മേഖലയിലെങ്കിലും ഇളവു നൽകാനുള്ള നടപടി സ്വീകരിക്കണം.
രമേശ് ചെന്നിത്തല
ബാറുകൾ അനിയന്ത്രിതമായി തുറക്കുന്നതിനോടു യോജിപ്പില്ല
കടകംപള്ളി സുരേന്ദ്രൻ
അങ്ങനെ പറഞ്ഞിട്ടില്ല. വലിയ ഹോട്ടലുകളുടെ കാര്യമാണു പറഞ്ഞത്. നാടുമുഴുവൻ തുറക്കണമെന്നു പറഞ്ഞിട്ടില്ല.