2015ലെ പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ലോകം ഉറ്റുനോക്കിയ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. അമേരിക്കന്‍ സമ്പദ് ഘടനയെ ബാധിക്കാത്ത പുതിയ കരാറിനായി മുന്നിട്ടിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യന്തര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് അമേരിക്കയുടെ കരാറില്‍ നിന്നുള്ള പിന്‍മാറ്റം
ഞാൻ പരിസ്ഥിതി വാദിയാണ്' എന്നാൽ ഹിലറി പിന്തുണയ്ക്കുന്ന ഈ ഉടമ്പടി നമ്മുടെ രാജ്യത്തെ സാമ്പത്തികമായി തകർക്കും തിരഞ്ഞെടുപ്പിലുടനീളം പാരിസ് കാലാവസ്ഥ ഉടമ്പടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണം. തിരഞ്ഞെടുപ്പ് ജയിച്ച് പ്രസിഡന്റ് പദത്തിലെത്തിയ ട്രംപ് ഒടുവില്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു കാർബൺ പുറന്തള്ളൽ ലഘൂകരിക്കാനുള്ള 2015ലെ പാരിസ് ഉടമ്പടി കാലാവസ്ഥ വ്യതിയാനം തടയാനുള്ള ലോകരാജ്യങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റമായിരുന്നു. ആഗോള താപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പിടിച്ചുനിര്‍ത്തുക എന്നതായിരുന്നു 187 രാജ്യങ്ങള്‍ അംഗീകരിച്ച കരാറിന്റെ മുഖ്യലക്ഷ്യം. ഇതിനേറ്റ വലിയ തിരിച്ചടിയാണ് അമേരിക്കയുടെ പിന്‍മാറ്റം. രാജ്യാന്തര സമൂഹത്തിന്റെ ആശങ്കകള്‍ പോലും കണക്കിലെടുക്കാതെ അമേരിക്ക ഫസ്റ്റ് എന്ന നയവുമായി തന്നെ മുന്നോട്ടു പോകുമെന്ന് ട്രംപിന്റെ ഈ തീരുമാനവും വ്യക്തമാക്കുന്നു.
ആഗോള താപനത്തിനു കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറം തള്ളുന്നതില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. അതുകൊണ്ടുതന്നെ ജി.7 രാജ്യങ്ങളുടെ പോലും സമ്മര്‍ദ്ദംവകവയ്ക്കാതെ കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം നയതന്ത്രബന്ധങ്ങളില്‍പോലും വിള്ളലുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. പരിസ്ഥിതി പ്രവര്‍ത്തകരും കാലാവസ്ഥാ വ്യതിയാനം തടയാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും അമേരിക്കയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു