അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണിക്കെതിരായ വിചാരണ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസില്‍ ഗൂഢാലോചക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്ത് എം.എം.മണി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും തനിക്കെതിരെ വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകളില്ലെന്നും മണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇന്ന് കേസ് പരിഗണിച്ച തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി രണ്ടാം പ്രതിയായ മന്ത്രി എം.എം.മണി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൗ കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്
ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്നായിരുന്നു തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയുടെ നിർദേശം. കേസ് ജൂണ്‍ എഴിന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ച അഞ്ചുതവണയും പ്രതികള്‍ ഹാജരായിരുന്നില്ല.
മണിക്കു പുറമെ സി പി എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ, എ.കെ.ദാമോദരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2016 ഡിസംബർ 24 നാണു കുറ്റാരോപണം നിലനിൽക്കുമെന്നു കോടതി കണ്ടെത്തിയത്. 2012 ൽ അറസ്റ്റിലായ പാമ്പുപാറ കുട്ടൻ, എം.എം. മണി എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന സാഹചര്യത്തിൽ പാമ്പുപാറ കുട്ടൻ, എം.എം. മണി എന്നിവരു ടെ ജാമ്യം റദ്ദാക്കണമെന്നും കെ.കെ. ജയചന്ദ്രനും എ.കെ. ദാമോദരനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോടു അഭ്യർഥിച്ചിട്ടുണ്ട്.