കൊച്ചി മെട്രോ റയില്‍ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. പ്രധാനമന്ത്രിയുടെ സമയം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുപ്പതിനല്ലെങ്കില്‍ സമീപദിവസങ്ങളില്‍ പ്രധാനമന്ത്രി എത്തുമോയെന്നും നോക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് അടുത്ത ദിവസങ്ങളിലൊന്നും സമയമൊത്തില്ലെങ്കില്‍ മെട്രോയുടെ ഉദ്ഘാടനം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കടകംപളളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ആലുവയില്‍ വച്ചായിരിക്കും ഉദ്ഘാടനച്ചടങ്ങുകളെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയെ അപമാനിക്കാൻ സര്‍ക്കാര്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വിദേശപര്യടനത്തിന്റെ തീയതി ഏപ്രിൽ19നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണ്. പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഉദ്ഘാടനം തീരുമാനിച്ചതിലൂടെ തികഞ്ഞ അൽപ്പത്തമാണ് കേരളസർക്കാർ കാണിക്കുന്നത്. ഇതുകൊണ്ട് കേരളത്തിന് ദോഷമേ ഉണ്ടാവുകയുള്ളൂവെന്നും കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് എം.ടി. രമേശ് ആരോപിച്ചു.