പമ്പാനദിയുടെ പൂർണമായ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പമ്പാ ആക്ഷൻ പ്ലാനിന്റെ പ്രവർത്തനം നിലച്ചു. കേന്ദ്രസഹായം തടസപ്പെട്ടതിന് പിന്നാലെ സംസ്ഥാന സർക്കാർ വിഹിതവും അനുവദിക്കാത്തതാണ് പ്രതിസന്ധി. പത്തനംതിട്ട ജില്ലാഭരണകൂടം നിരവധിതവണ രൂപരേഖ സമർപ്പിച്ചെങ്കിലും മറുപടിയുണ്ടായില്ല.
വിഷയം ചർച്ച ചെയ്യാൻ കലക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പേരിനൊരു പദ്ധതി മാത്രമായി പമ്പ ആക്ഷൻ പ്ലാൻ മാറി. തോടുകളും ചാലുകളും നവീകരിക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന താൽപര്യം പ്രധാന നദിയായ പമ്പയുടെ കാര്യത്തിലില്ലെന്നാണ് വ്യക്തമാകുന്നത്. 11 മാസത്തിനിടെ നിരവധി തവണ വിശദമായ രൂപരേഖ സമർപ്പിച്ചിട്ടും പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ തുക അനുവദിച്ചില്ല. തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടർ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചത്. മുൻകാലങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ പ്രവർത്തനവും പരിശോധിയ്ക്കും.
തീർഥാടന ഒരുക്കങ്ങളുടെ ഭാഗമായി വർഷം തോറും ദേവസ്വം ബോർഡ് നടപ്പാക്കുന്ന ജോലികൾ ശാസ്ത്രീയമല്ലെന്നാണ് വിമർശനം. കേന്ദ്രസർക്കാർ നടപ്പാക്കിയ ദേശീയ നദീസംരക്ഷണ പദ്ധതിയിൽപ്പെടുത്തി 2002 ലാണ് പമ്പാ ആക്ഷൻ പ്ലാനിന് രൂപം നൽകിയത്. എ.കെ.ആന്റണി സർക്കാർ 320 കോടി രൂപയുടെ രൂപരേഖ സമർപ്പിച്ചു. മുൻകൂറായി കേന്ദ്രം 278 ലക്ഷം രൂപ നൽകിയിരുന്നെങ്കിലും മൂന്ന് ചെറിയ തടയണകളുടെയും രണ്ട് കുളിക്കടവുകളുടെയും നിർമാണം മാത്രമാണ് പൂർത്തീകരിക്കാനായത്. സംസ്ഥാനം വിഹിതം ചെലവഴിക്കാത്തതും കൃത്യമായ കണക്ക് സമർപ്പിക്കാത്തതും പദ്ധതിയെ തടസപ്പെടുത്തി. നേരിട്ട് പണികൾ നടത്തുമെന്നുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്.