മലപ്പുറത്ത് ബിജെപി സ്ഥാനാർഥിക്ക് വോട്ടുകുറഞ്ഞതിനെ ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. സ്ഥാനാർഥി നിർണയത്തിലടക്കം സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഏകപക്ഷീയ തീരുമാനമാണെടുത്തത്. നേതൃത്വം പരാജയമാണെന്ന് പാലക്കാട്ടു ചേർന്ന കോർകമ്മിറ്റിയിൽ ഒരുവിഭാഗം കുറ്റപ്പെടുത്തി.
കോർകമ്മിറ്റിയിലെ പതിനൊന്നുപേരിൽ ഭൂരിപക്ഷവും കുമ്മനം രാജശേഖരന്റെ നിലപാടുകളെയാണ് എതിർത്തത്. മലപ്പുറത്ത് തോൽവിയുറപ്പാണെങ്കിലും വോട്ടുശതമാനം കുറഞ്ഞു. മണ്ഡലത്തെക്കുറിച്ച് പഠിക്കാതെയും മുതിർന്ന സംസ്ഥാന നേതാക്കളെ നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല ഏർപ്പിക്കാതെയും നേതൃത്വം വീഴ്ച വരുത്തി. ഒന്നേകാൽ ലക്ഷം വോട്ടുകിട്ടും രണ്ടു കിട്ടായാലും അത്ഭുതപ്പെടാനില്ലെന്ന കണക്ക് ദേശീയനേതൃത്വത്തെയും വിശ്വസിപ്പിച്ചു. സ്ഥാനാർഥി നിർണയത്തിലടക്കം സംസ്ഥാനഅധ്യക്ഷൻ ഏകപക്ഷീയ തീരുമാനമാണെടുത്തത്. തികച്ചുംപരാജയമായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് കോർകമ്മിറ്റി അംഗങ്ങളായ ഒ.രാജഗോപാലും ശോഭ സുരേന്ദ്രനും ഉൾപ്പെടെയുളളവർ ചൂണ്ടിക്കാട്ടി.
വെളളാപ്പളളിയുടെ പ്രസ്താവന ദോഷം ചെയ്തെന്ന കുമ്മനത്തിന്റെ മറുപടിക്ക് യോഗത്തിൽ സ്വീകാര്യത ലഭിച്ചില്ല. മാത്രമല്ല പാളിച്ചകൾ ഉണ്ടായില്ലെന്നും സ്ഥാനാർത്ഥി അപരിചിതനല്ലായിരുന്നുവെന്നുമാണ് ബിജെപി സംസ്ഥാനഅധ്യക്ഷന്റെ നിലപാട്. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനു പിന്നാലെ നാളെ നിർവാഹകസമിതി യോഗമാണ്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ് മുഖ്യചർച്ചാവിഷയം. ഭുവനേശ്വറിൽ ചേർന്ന ദേശീയ നിർവാഹക സമിതിയോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കും. സംസ്ഥാന നേതാക്കൾക്കു പുറമേ ദേശീയ സെക്രട്ടറി എച്ച്് രാജയും പങ്കെടുക്കുന്നു.