വർക്കല ചിലക്കൂരിൽ ആക്കുളം ചേറ്റുവ ജലപാത പദ്ധതി വിഴിഞ്ഞം തുറമുഖം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേ സമയം പദ്ധതി പൂർണതോതിലാകാൻ മൂന്നു മാസം കൂടി വേണ്ടി വരുമെന്ന് വി. ജോയ് എം.എൽ എ പറഞ്ഞു.
വർക്കല ചിലക്കൂർ തുരങ്കത്തിനകത്ത് ബോട്ടിൽ സഞ്ചരിക്കുന്നതിനോടൊപ്പം ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ചേർന്നതാണ് വിനോദസഞ്ചാര പദ്ധതി. ശ്രീനാരായണഗുരുവിന്‍റെ ജീവിത ഘട്ടങ്ങൾ വ്യക്തമാക്കുന്നതാണ് ഷോ .മുഖ്യമന്ത്രി ബോട്ടിൽ തുരങ്കത്തിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു. ദിവാൻ മാധവ റാവുവിന്‍റെ കാലത്താണ് വർക്കലക്കുന്നിൽ പാറക്കെട്ടുകൾ തുരന്ന് 350 മീറ്ററിൽ ചിലക്കൂർ തുരങ്കം നിർമിച്ചത്. ജലപാതയിലൂടെ ചരക്ക് നീക്കം നിലച്ചതോടെ തുരങ്കം അടഞ്ഞു. വിഴിഞ്ഞം വരെ ജലപാത നീളുന്നതോടെ വിനോദ സഞ്ചാരത്തിനും ഉണർവേകുമെന്ന് മുഖ്യമന്ത്രി.
അതേ സമയം വശഭിത്തി, കൈവരി നിർമ്മാണം ഉൾപ്പെടെ ഇനിയും പണികൾ ബാക്കി. അതുകൊണ്ടുതന്നെ ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ആകില്ല. കോവളം - ബേക്കൽ ജലപാതയുടെ വലിയ കടമ്പയാണ് വർക്കല ശിവഗിരിയിലെയും ചിലക്കൂറിലെയും തുരങ്കങ്ങൾ. അതിലൊന്നാണ് യാഥാർത്ഥ്യമായത്.