കടുത്ത വേനലിൽ പത്തനംതിട്ടയിലെ ഏക്കർക്കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങി. വള്ളിക്കോടും ഇടയോടിയിലുമാണ് കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരൾച്ച ബാധിച്ച പാടശേഖരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കുറ്റൂർ പഞ്ചായത്തിലെ കോതവിരുത്തി വള്ളിക്കോട് പഞ്ചായത്തിലെ വേട്ടകുളം, കോഴഞ്ചേരിയിലെ ഇടയോടി, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ആറന്മുള പുഞ്ചയുടെ ഭാഗം എന്നീ പാടശേഖരങ്ങളിലാണ് കൃഷി ഡപ്യൂട്ടി ഡയറക്ടർ ഷൈല ജോസഫിന്റെ നേതൃത്വത്തിൽ സന്ദർശിച്ചത്. മഴ ലഭ്യതയില്ലാത്തതും കനാലുകൾ തുറന്നുവിടാത്തതുമാണ് പ്രതിസന്ധി. 20 ദിവസം മുതൽ 40 ദിവസം വരെ പ്രായമായ നെൽചെടികൾ വെള്ളം കിട്ടാതെ കരിഞ്ഞു.
വള്ളിക്കോട് 160 ഹെക്ടർ പാടശേഖരത്തിലാണ് കൃഷിയിറക്കിയിരിക്കുന്നത്. കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാൽ തുറന്നുവിട്ടാൽ മാത്രമേ ഈ മേഖലയിലെ കൃഷിയെ നിലനിർത്താൻ സാധിക്കൂ. ഇതിനുള്ള നടപടിയില്ല. വെള്ളമില്ലാത്തതിനാൽ കർഷകർക്ക് വളമിടാനും കള പറിക്കാനും സാധിക്കുന്നില്ല. കുറ്റൂർ കോതവിരുത്തിയിൽ വരട്ടാറിൽ നിന്നും തോട് തെളിച്ച് പാടത്ത് വെള്ളമെത്തിക്കാനുള്ള സാധ്യത പരിശോധിക്കും. പാടങ്ങളോടു ചേർന്ന കുളങ്ങളും തോടുകളും ആഴം കൂട്ടി മോട്ടർ ഉപയോഗിച്ച് വെള്ളം എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. നെൽകൃഷി സംരക്ഷിക്കാൻ ആവശ്യമെങ്കിൽ കുഴൽകിണർ നിർമാണത്തിനും അനുമതി നൽകണമെന്നാണ് ഉദ്യോഗസ്ഥ സംഘം നിർദേശിച്ചിരിക്കുന്നത്.