പത്തനംതിട്ട ജില്ലയിലെ ഒരേയൊരു എബിസി കേന്ദ്രം ആയിരുന്ന കടപ്ര മൃഗാശുപത്രിയിൽ ആകെയുണ്ടായിരുന്ന ഡോക്ടറും പോയതോടെ ചികിത്സ ലഭിക്കാതെ വലഞ്ഞിരിക്കുകയാണ് തിരുവല്ലയിലെ വളർത്തു മൃഗങ്ങളും തെരുവുനായ്കളും. ഒമ്പത് മാസമായി ഡോക്ടര്‍ പോയിട്ട്. കന്നുകാലികൾക്ക് ചികിത്സ ലഭിക്കാതായതോടെ ഉയർന്ന നിരക്ക് നൽകി സ്വകാര്യ ഡോക്ടര്‍മാരെ ആശ്രയിക്കുകയാണ് കർഷകർ.
കടപ്ര പഞ്ചായത്തിലെ മുന്നൂറോളം ക്ഷീരകർഷകർക്ക് ആശ്രയമായിരുന്ന മൃഗാശുപത്രി തകർന്നുവീഴാറായിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ ഡോക്ടറും സ്ഥലം മാറിപ്പോയതോടെ മൂന്ന് ജീവനക്കാർ മാത്രം ബാക്കിയായി. അടുത്ത പഞ്ചായത്തിലെ ഡോക്ടർമാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീതം ചുമതല നൽകിയിട്ടുണ്ടെങ്കിലും സ്വന്തം ആശുപത്രിയിലെ തിരക്കുകാരണം അവരും എത്താറില്ല.
മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന എബിസി സെൻററും പ്രവർത്തിക്കാതായതോടെ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് പറഞ്ഞ് തലയൂരുകയാണ് അധികൃതർ.