ശബരിമല മാസ്റ്റർ പ്ലാൻ നടത്തിപ്പിനായി ബജറ്റിൽ അനുവദിച്ച 25 കോടി രൂപ പമ്പയെ മാലിന്യമുക്തമാക്കുന്നതിന് വിനിയോഗിക്കും. ഞുണങ്ങാറിലെ മാലിന്യം ഒഴിവാക്കുന്നതിനൊപ്പം സന്നിധാനത്തെ കുടിവെള്ള പദ്ധതിയ്ക്കും തുക പ്രയോജനപ്പെടുത്തും. അതേസമയം കഴിഞ്ഞതവണ മാസ്റ്റർ പ്ലാനിനായി ബജറ്റിൽ പ്രഖ്യാപിച്ച പണം ഇനിയും അനുവദിച്ചിട്ടില്ല.
സന്നിധാനത്ത് പുതിയ മാലിന്യ സംസ്ക്കരണശാല സ്ഥാപിച്ചെങ്കിലും ശുചിമുറി മാലിന്യങ്ങൾ പൂർണമായും സംസ്ക്കരിക്കാൻ കഴിഞ്ഞിരുന്നില്ല. മാലിന്യം പൊട്ടിയൊഴുകി ഞുണങ്ങാർ മലിനമാകുന്ന സാഹചര്യമാണുള്ളത്. ബെയ്്്ലി പാലത്തിനോട് ചേര്‍ന്ന് മണൽചാക്ക് നിറച്ചാണ് മാലിന്യമൊഴുക്ക് തടഞ്ഞിരുന്നത്. ഇതിനു പകരമായി സ്ഥിരം തടയണ നിർമിച്ച് വെള്ളം ശുദ്ധീകരിച്ച് ഞുണങ്ങാറ്റിലേയ്ക്ക് ഒഴുക്കുന്നതിനായി 7 കോടിയുടെ പദ്ധതി നടപ്പാക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ നാല് കോടി. പമ്പാമണൽപ്പുറത്ത് സ്നാനഘട്ട നവീകരണത്തിന് മൂന്നു കോടി. പാണ്ടിത്താവളത്തിൽ 50 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന പുതിയ സംഭരണിക്ക് ആറ് കോടി. പമ്പയിൽ നദീതീരത്ത് അയ്യപ്പൻമാർക്ക് കുളിക്കുന്നതിന് ഷവർ സ്ഥാപിക്കുന്നതിന് മൂന്നു കോടി. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശുചിമുറികൾ നിർമിക്കുന്നതിന് അഞ്ച് കോടി. എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം ബജറ്റ് നിർദേശമായി മാസ്റ്റർ പ്ലാനിന് 45 കോടി രൂപ നിർദേശിച്ചിരുന്നു. പമ്പയിൽ പുതിയ മാലിന്യ സംസ്ക്കരണശാല സ്ഥാപിക്കുന്നതിന് ഇതിനുള്ള വിപുലമായ പദ്ധതിയും തയാറാക്കി സമർപ്പിച്ചു. ഉന്നതാധികാര സമിതി ടെൻഡർ നടപടിക്കുവരെ അനുമതിയും നൽകി. എന്നാൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പണം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ പണികൾ തുടങ്ങാനായിട്ടില്ല.