ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തതിൽ ഫിഷറിസ് വകുപ്പ് പരിശോധന തുടങ്ങി. സാമൂഹികവിരുദ്ധർ കുളത്തിൽ വിഷം കലക്കിയതാണെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് മീനുകളാണ് ചത്തുപൊങ്ങിയത്.
തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ ക്ഷേത്രക്കുളത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തത്. സിലോപ്പിയ, കാരി, വരാൽ ഉൾപ്പെടെയുള്ള വളർത്തു മത്സ്യങ്ങളാണ് കൂടുതലും. ആദ്യദിവസം ചത്തുപൊങ്ങിയ മീനുകളെ സംസ്കരിച്ചെങ്കിലും വീണ്ടും കൂടുതൽ മീനുകൾ ചാകുകയാണ്.
ഫിഷറീസ് വകുപ്പ് സാമ്പിൾ ശേഖരിച്ച് പരിശോധന തുടങ്ങി. നാട്ടുകാർ ചേർന്ന് നിക്ഷേപിച്ച മീൻ കുഞ്ഞുങ്ങളായിരുന്നു. മീനൂട്ട് ഉൾപ്പെടെ നടക്കുന്ന കുളത്തിൽ എന്താണ് സംഭവിച്ചതെന്ന് ഉടൻ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.