ഒറ്റദിവസം കൊണ്ട് പത്തനംതിട്ടക്കാരുടെ അഭിമാനമായി മാറിയിരിക്കുകയാണ് റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി ആദിത്യൻ എസ്.പിള്ള. രാഷ്ട്രപതിയുടെ ധീരയ്ക്കുള്ള പുരസ്കാരമാണ് ആദിത്യനെത്തേടിയെത്തിരിക്കുന്നത്. മനോധൈര്യം കൈവിടാതെയുള്ള ഇടപെടലാണ് പതിനാലുകാരന്റെ നേട്ടത്തിന് പിന്നിൽ.
പമ്പയുടെ തീരത്ത് പതിവുപോലെ ആദിത്യനും കൂട്ടുകാരും കളിക്കാനിറങ്ങി. കലണ്ടർ കണക്കിൽ പറഞ്ഞാൽ കഴിഞ്ഞ മേയ് 16. ആദിവസം ആദിത്യന് ഒരിക്കലും മറക്കാൻ കഴിയില്ല. അവന്റെ ജീവിതത്തിലെ വഴിത്തിരിവായ ദിവസം. മധ്യനിരയിൽ നിന്ന് മൂന്നുപേരെ വെട്ടിച്ച് ഗോൾവല കുലുക്കാനൊരുങ്ങുമ്പോഴാണ് ആ കൂട്ടനിലവിളി കേൾക്കുന്നത്. പമ്പയുടെ കയങ്ങളിൽ മൂന്ന് പെൺകുട്ടികൾ പ്രാണനുവേണ്ടി മുങ്ങിത്താഴുന്ന കാഴ്ച. പിന്നെ ഒന്നും നോക്കിയില്ല ആദിത്യൻ. വെള്ളത്തിലേയ്ക്ക് ഒറ്റച്ചാട്ടം. ആദ്യം ഒരേസമയം രണ്ടുപേരെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. മൂന്നാമത്തെ പെൺകുട്ടിയ്ക്കു വേണ്ടിയായി പിന്നെ ആദിത്യത്തിന്റെ തെരച്ചിൽ. അപ്പോഴേയ്ക്കും പൊങ്ങിവരാത്ത വിധം കയങ്ങളിലേയ്ക്ക് താഴ്ന്നിരുന്നു ആ പെൺകുട്ടി. എന്നാൽ ആദിത്യൻ അതിസാഹസികമായി പെൺകുട്ടിയെ രക്ഷിച്ചു.
മൂന്നുപേരെ രക്ഷിച്ചെങ്കിലും ആദിത്യന് ഇത് വലിയ സംഭവമല്ല. ഇതിനു മുൻപും പല കുത്തൊഴുക്കിലും ആദ്യത്യൻ പമ്പ നീന്തിക്കയറിയിട്ടുണ്ട്. എന്നാൽ വീട്ടുകാർക്കായിരുന്നു ആദിത്യനെക്കുറിച്ചുള്ള ആദി. ഈ സംഭവത്തോടെ ആദിത്യൻ നാട്ടിൽ താരമായി. വരുന്ന റിപ്പബ്ലിക്ക് ദിനത്തിൽ പിതാവ് പ്രദീപിനെയും മാതാവ് സുജയെയും സാക്ഷിനിർത്തി രാഷ്ട്രപതി ആദിത്യനെ മെഡലണിയിക്കും.