കൊല്ലം വിളക്കുടിയിൽ ഭീതി പരത്തി കാട്ടുപന്നി; മണിക്കൂറുകള്‍ക്കുളളില്‍ വെടിവച്ചു കൊന്നു

നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടുപന്നിയെ മണിക്കൂറുകള്‍ക്കുളളില്‍ വെടിവച്ചു കൊന്നു. കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് പച്ചിലയിലാണ് കാട്ടുപന്നിയെ കൊന്നത്. ആദ്യമായാണ് പ്രദേശത്ത് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടതും വെടിവെച്ചുകൊന്നതും. 

വിളക്കുടി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് കുന്നിക്കോട് പച്ചില മുസ്ലിംപള്ളിയുടെ സമീപത്താണ് കാട്ടുപന്നിയെ നാട്ടുകാര്‍ കണ്ടത്.

പ്രദേശത്ത് ആളുകളെ ഭീതിയിലാക്കിയ കാട്ടുപന്നി തൊട്ടടുത്ത കുന്നിന്‍മുകളിലേക്ക് കയറി. ഉടന്‍ തന്നെ പഞ്ചായത്ത് പ്രസി‍ഡന്റ് ഉള്‍പ്പെടെയുളളവരെ വിവരം അറിയിച്ചു. അധികം വൈകാതെ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പത്തനാപുരം വനം റേഞ്ചില്‍ നിന്ന് അനുമതിയും ലഭിച്ചിരുന്നു. തോക്കിന് ലൈസന്‍സ് ഉളള പത്തനാപുരം സ്വദേശി അഡ്വ.റോബർട്ട് മാത്യുവാണ് സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവച്ച് കൊന്നത്.

മാസങ്ങൾക്ക് മുമ്പ് സമീപ പ്രദേശമായ തലവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവന്‍നഷ്ടമായിരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് പ്രദേശത്ത് ആദ്യമായാണ് കാട്ടുപന്നി എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

wild boar shot dead in kollam vilakkudy