എടുപ്പുകുതിരകളും കെട്ടുകാഴ്ചകളും കുത്തിയോട്ടങ്ങളും; മനം നിറച്ച് തിരുവാതിര ഉല്‍സവം

അഴകിന്റെ പൂരകാഴ്ചകളൊരുക്കി കൊല്ലം കടയ്ക്കലിലെ തിരുവാതിര ഉല്‍സവം. എടുപ്പുകുതിരകളും കെട്ടുകാഴ്ചകളും കുത്തിയോട്ടങ്ങളും ഭക്തരുടെ മനം നിറച്ചു. 

കടയ്ക്കല്‍ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തിരുവാതിര കണ്ട്തൊഴുത് ആഘോഷമായി നാടൊന്നാകെ. 

തിരുവാതിരയുടെ പ്രധാന ചടങ്ങ് കുതിരഎടുപ്പായിരുന്നു. ആചാരപ്രകാരമുള്ള എഴുന്നള്ളത്ത് മഹാശിവക്ഷേത്രത്തിലും തുടർന്ന് തളിയിൽ ക്ഷേത്രം, കിളിമരത്ത് ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി. കിളിമരത്ത് ക്ഷേത്രം മേൽശാന്തി എഴുന്നള്ളത്തിനെ സ്വീകരിച്ച് ദേവിയെ മണ്ഡപത്തിൽ ആനയിച്ചിരുത്തി നിവേദ്യം നൽകി. മഹാശിവക്ഷേത്രം മേൽശാന്തി എടുപ്പുകുതിരകൾക്ക് മുന്നിൽ കരിക്ക് ഉടച്ച് അഭിഷേകം നടത്തിയതോടെയാണ്  കുതിരയെടുപ്പ് തുടങ്ങിയത്. അൽത്തറമൂട്ടിൽ നിന്ന് വടക്കേകരക്കാരുടേത് ഉള്‍പ്പെടെ ഏഴ് കുതിരകളാണ് ഉണ്ടായിരുന്നത്. എഴുന്നള്ളത്ത് ഭക്തി നിർഭരമായി. ദേവീപ്രീതിയ്ക്കായി ചെറുതും വലുതുമായ നൂറ് കണക്കിന് കുത്തിയോട്ടങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.