തിരുവനന്തപുരം നഗരത്തിലെ മണക്കാട്–കല്ലാട്ടുമുക്ക് റോഡിന്‍റെ ദുരവസ്ഥ പരിഹരിക്കാന്‍ മന്ത്രിമാര്‍ അനുവദിച്ച കോടികള്‍ പാഴായി. റോഡിലെ വെള്ളക്കെട്ടും കുണ്ടും കുഴിയും മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ നടക്കുന്ന നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
കാലങ്ങളായി റോഡിന്‍റെ ഒരു ഭാഗത്ത് വെള്ളക്കെട്ട്് രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാനായി ഇന്‍റര്‍ലോക്കിട്ടപ്പോള്‍ അടുത്ത ഭാഗത്ത് വെള്ളക്കെട്ട്. ചുരുക്കത്തില്‍ പൊതുജനം ചെളി ചവിട്ടിയെ നഗരത്തില്‍ പ്രവേശിക്കൂ.
വെള്ളക്കെട്ടിന് പ്രധാന കാരണം ഓട ഇല്ലാത്തതാണ്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും, മുഹമ്മദ് റിയാസും സ്ഥലം സന്ദര്‍ശിച്ച്, 8 കോടി 37 ലക്ഷം രൂപ അനുവദിച്ചു. അത് വിളംബരം ചെയ്യുന്ന ഫ്ലെക്സ് ബോര്‍ഡ് പോലും ചെളിയില്‍ പുതഞ്ഞ് കിടക്കുകയാണ്. ഓട നിര്‍മാണം തുടങ്ങിയിട്ടുണ്ട്. പക്ഷെ ഫലമുണ്ടെന്ന് കരുതുന്നില്ല.
റോഡില്‍ നിന്ന് കല്ലും ചെളിയും തെറിച്ച് സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതിന് പുറമെ, പ്രദേശത്ത് വാഹനം നിറുത്താനാകാത്തതിനാല്‍ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. മുമ്പ് ഇന്‍റര്‍ലോക്കിട്ട് വെള്ളക്കെട്ട് ഇവിടെയ്ക്ക് മാറ്റിയത് പോലെ, ഓട നിര്‍മാണം പുര്‍ത്തിയാകുമ്പോള്‍ അടുത്ത ഭാഗത്ത്, വെള്ളക്കെട്ടു രൂപപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.