ഗുണനിലവാരമില്ലാത്ത തോട്ടണ്ടി നൽകി കബളിപ്പിച്ചു; പ്രതി പിടിയിൽ

ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി നൽകി കശുവണ്ടി വ്യവസായികളിൽ നിന്ന് പത്തര കോടി രൂപ തട്ടിയ പ്രതിയെ കൊല്ലത്ത്ക്രൈംബ്രാഞ്ച് പിടികൂടി. കൊട്ടാരക്കര കുളക്കട സ്വദേശി പ്രതീഷ്കുമാർപിള്ളയാണ് പിടിയിലായത്.

ആനയടി തങ്കം കാഷ്യു ഫാക്ടറി, കൊല്ലം ശ്രീലക്ഷ്മി കാഷ്യു, പുനലൂർ കുമാർ കാഷ്യു, ഗ്ലോറി കാഷ്യുസ് എന്നീ കശുവണ്ടി വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണ് പണം തട്ടിയെടുത്തത്. പരിചയമുള്ള ഇടനിലക്കാരനൊപ്പം വ്യവസായികളെ സമീപിച്ച് നിലവാരമുള്ള തോട്ടണ്ടി ടാൻസാനിയയിൽ നിന്ന് ഇറക്കി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പത്തു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് പ്രതീഷ്കുമാർപിള്ള കൈക്കലാക്കിയത്. വിപണി വിലയേക്കാൾ ഇരുപത്തിയഞ്ച് ഡോളർ വരെ കുറഞ്ഞ വിലയ്ക്ക് മികച്ച തോട്ടണ്ടി നൽകാമെന്നായിരുന്നു വാഗ്ദാനം. നിരന്തരമായി സമീപിച്ച് കരാറൊപ്പിട്ട ശേഷം മോശം തോട്ടണ്ടിയാണ് പ്രതി എത്തിച്ചത്. 

വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴു വർഷം മുൻപാണ് പരാതി എത്തിയത്.2019 ലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.