നാമാവശേഷമായി പന്തളം ചന്ത; അവശേഷിക്കുന്നത് ഒരു ഏക ഇറച്ചിക്കട മാത്രം

ചരിത്രമായ പന്തളം ചന്ത നാമാവശേഷമായി. നഗരസഭയും കച്ചവടക്കാരും കയ്യൊഴിഞ്ഞ ചന്തയില്‍ ആളൊഴിഞ്ഞു. അവശേഷിക്കുന്ന ഏക ഇറച്ചിക്കടയിലേക്ക് എത്തുന്നവരല്ലാതെ മറ്റാരും ഇപ്പോള്‍ ചന്തയില്‍ കയറാറില്ല.

1860ല്‍ മൂക്കുത്തി സമരം നടന്ന ചന്തയാണ് കുറുന്തോട്ടയം ചന്തയെന്ന പന്തളം ചന്ത. സ്വര്‍ണമൂക്കുത്തിയണിഞ്ഞ് പന്തളം ചന്തയിലെത്തിയ യുവതിയെ സവര്‍ണ പ്രമാണിമാര്‍ ആക്രമിച്ചതോടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ പന്തളത്ത് ഒട്ടേറെ മൂക്കുത്തികള്‍ വിതരണം ചെയ്തതും. തടയാനെത്തിയവരെ തല്ലിയോടിച്ചതും. ഇപ്പോള്‍ ആരേയും തല്ലിയോടിക്കണ്ട. പന്തളം ചന്തയില്‍ കച്ചവടക്കാരുമില്ല നാട്ടുകാരുമില്ല. തീപിടിച്ചു, കാടു കയറി. നഗരസഭ കയ്യൊഴിഞ്ഞു. പന്തളം ചന്തയില്‍ ശേഷിക്കുന്നത് ഒരു ഇറച്ചിക്കട മാത്രം.

വിവിധ സ്ഥലങ്ങളില്‍ നിന്നു മിനി ലോറികളില്‍ ശേഖരിക്കുന്ന മാലിന്യം മുട്ടാര്‍ നീര്‍ച്ചാലിന്റെ വശത്തായി തള്ളുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം മൂലമുള്ള ദുര്‍ഗന്ധം വ്യാപിച്ചതും ചന്തയുടെ ദുരവസ്ഥയ്ക്ക് പ്രധാനകാരണമാണ്.