ദേശീയപാത, സംസ്ഥാനപാത എന്നൊക്കെ പേരുളള റോഡുകള്‍ നാട്ടിലുണ്ടെങ്കിലും ഉടമസ്ഥരില്ലാത്ത ചില ഗ്രാമീണ റോഡുകള്‍ നാട്ടുകാര്‍ക്ക് ദുരിതമാവുകയാണ്. ഇരുപതു വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത കൊല്ലം മൈലം പഞ്ചായത്തിലെ ഇഞ്ചക്കാട് കൊച്ചാലുംമൂട് റോഡാണ് അധികാരികളെ തേടുന്നത്. തകര്‍ന്നു തരിപ്പണമായ റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഇപ്പോള്‍ ആരുമില്ല.
ഒാട്ടോറിക്ഷാ ഡ്രൈവറായ സുരേന്ദ്രനെപ്പോലെ നാട്ടിലുളളവരെല്ലാം തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്ത് നരകിക്കുകയാണ്. ഇഞ്ചക്കാട് കോടിയാട്ടുകാവ് ജംക്്ഷന്‍ മുതല്‍ മൈലം കൊച്ചാലുംമൂട് വരെയുളള ഭാഗത്താണ് റോഡില്‍ ടാര്‍ ഇല്ലാത്തത്. റോഡ് ആരുടേതാണെന്ന് സര്‍ക്കാര്‍ സംവിധാനത്തില്‍ ആര്‍ക്കുമറിയില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് മനസിലായത്. പഞ്ചായത്ത് , ബ്ളോക്ക് പഞ്ചായത്ത്, പൊതുമരാമത്ത് ഉള്‍പ്പെടെ എല്ലായിടത്തും പരാതി നല്‍കി. ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ചുരുക്കം. ഇരുപതു വര്‍ഷം മുന്‍പ് ബ്ളോക്ക് പഞ്ചായത്ത് കേന്ദ്രപദ്ധതി പ്രകാരം റോഡ് ടാര്‍ ചെയ്തതാണ്.
തകര്‍ന്ന റോഡിലൂടെ ഒരുവണ്ടിയും വരില്ല. കുട്ടികള്‍ക്ക് സ്കൂളില്‍പോകാന്‍ പറ്റുന്നില്ല. കശുവണ്ടി തൊഴിലാളികളും കഷ്ടപ്പെടുന്നു. കെഎസ്ആര്‍ടിസി ബസും സര്‍വീസ് നടത്തി. എംസി റോഡിൽ ഇഞ്ചക്കാട്് നിന്ന് പട്ടാഴി, പത്തനാപുരം പ്രദേശങ്ങളിലേക്ക് പോകാനുളള എളുപ്പവഴിയാണ് ഗതാഗതയോഗ്യമാക്കാത്തത്.
മനോരമ ന്യൂസ്, കൊട്ടാരക്കര