കൊല്ലം മടത്തറ മലയോരഹൈവേയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. റോഡ‍് നിര്‍മാണത്തിലെ പിഴവും തെരുവ് വിളക്കുകള്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
ഹെയർപിൻ വളവിന് സമാനമായ മൂന്നു വളവുകളാണ് മടത്തറ മേലെമുക്ക് ഭാഗത്തുളളത്. മുന്നറിയിപ്പ് സൂചകങ്ങളോ, വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഇതേ സ്ഥലത്ത് നേരത്തെ ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചു അറുപത് പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞരാത്രിയില്‍ തടി കയറ്റിവന്ന ലോറിയും അപകടത്തില്‍പ്പെട്ടു. റോഡ് ഇടിഞ്ഞു താഴ്ന്ന് ലോറി റോഡില്‍ കുടുങ്ങി.
പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി കുഴി നികത്തി റോഡ് ടാര്‍ ചെയ്തെങ്കിലും റോഡ് നിര്‍മാണത്തില്‍ പിഴവ് ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനൊപ്പം റോഡ‍് നിര്‍മാണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.