കൊല്ലം കുണ്ടറയിലെ കഠിനംപൊയ്ക കോളനിയിലേക്കുളള റോഡ് കുടിവെളളപദ്ധതിക്കായി വെട്ടിപ്പൊളിച്ചിട്ടും ഗതാഗതയോഗ്യമാക്കിയില്ല.
വാട്ടര്‍അതോറിറ്റി നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുത്തുന്നതായാണ് ആക്ഷേപം.
കുണ്ടറ ഗ്രാമപഞ്ചായത്തിലെ മുളവന ഒന്നാം വാർഡിലാണ് കഠിനംപൊയ്ക പട്ടികജാതി സെറ്റിൽമെൻറ് കോളനി. കോളനി റോഡിലൂടെയുളള യാത്രയാണ് നാട്ടുകാര്‍ക്ക് കഠിനമായത്. ജല്ജീവൻ കുടിവെളള പദ്ധതിയുടെ പൈപ്പ് കുഴിച്ചിടുന്നതിന് റോഡ് വെട്ടിപ്പൊളിച്ചിട്ട് ഏറെനാളായി. മൂന്നു മാസം കൊണ്ട് ജോലി പൂര്‍ത്തിയാക്കി റോഡ് ടാര്‍ ചെയ്യാമെന്ന് വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും വാക്കുപാലിച്ചില്ല. ഇപ്പോള്‍ നടന്നുപോകാന്‍ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടായി. ആശുപത്രി പോകാന്‍ ഒാട്ടോറിക്ഷാ വിളിച്ചാല്‍ പോലും വരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പി.സി.വിഷ്ണുനാഥ് എംഎൽഎ റോഡ് പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചെങ്കിലും വാട്ടർഅതോറിറ്റി തടസം നിൽക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ആരോട് പരാതിപറയുമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍.