പത്തനംതിട്ട ആറന്‍മുളയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചിട്ടും നീക്കംചെയ്യാതെ അണുബാധയേറ്റ് യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. യുവതി മരിക്കുമെന്ന ബോധ്യത്തോടുകൂടിയാണ് ഭര്‍ത്താവ് ചികില്‍സ തേടാതെ ഇരുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ആറന്‍മുള കുഴിക്കാല സ്വദേശിനി അനിതയാണ് കഴിഞ്ഞ ജൂണ്‍ 28ന് ചികില്‍സയിലിരിക്കെ മരിച്ചത്. ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചിട്ടും രണ്ട് മാസത്തോളം നീക്കം ചെയ്തില്ല. മൃതദേഹങ്ങള്‍ അഴുകി അനിതയ്ക്കും ഗുരുതരമായി അണുബാധയേറ്റു. ആന്തരിക അവയവങ്ങളെല്ലാം പഴുപ്പു ബാധിച്ച നിലയിലായിരു.ന്നു. ഗര്‍ഭസ്ഥ ശിശു മരിച്ചതറിഞ്ഞിട്ടും ചികില്‍സ നല്‍കാതെ ഭര്‍ത്താവ് ജ്യോതിഷ് നായര്‍ അനിതയെ മരണത്തിലേക്ക് എത്തിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗര്‍ഭിണിയായെന്ന വിവരം ദമ്പതികള്‍ മറ്റാരേയും അറിയിച്ചിരുന്നില്ല. ഗര്‍ഭം അലസിപ്പിക്കാനായി ജ്യോതിഷ് മരുന്നു നല്‍കിയെന്നും ഇതാണ് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയാക്കിയതെന്നും കുടുംബം ആരോപിക്കുന്നു. ഗുരുതരാവസ്ഥ അറിഞ്ഞതോടെ ബന്ധുക്കള്‍ കഴിഞ്ഞ മെയ് 19ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ശസ്ത്രക്രിയ നടത്തി കുട്ടികളെ നീക്കം ചെയ്തെങ്കിലും അണുബാധമൂലം ജൂണ്‍ 28ന് അനിത മരിച്ചു.
2019 ഒക്ടോബറിലായിരുന്നു അനിതയുടേയും ജ്യോതിഷിന്‍റെയും വിവാഹം. ഇരുവരും പ്രണയത്തിലായിരുന്നു. ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. ഹൃദയത്തിന് ഗുരുതരമായ തകരാറുണ്ടായിട്ടും ജ്യോതിഷ് ചികില്‍സ നല്‍കുകയോ ബന്ധുക്കളെ അറിയിക്കുകയോ ചെയ്തില്ല. ഭാര്യയ്ക്ക് രോഗമെന്ന പേരില്‍ പണപ്പിരിവ് നടത്തിയതായും കുടുംബം ആരോപിക്കുന്നു.