ദേശീയപാത അറുപത്തിയാറിന്റെ നിര്‍മാണപ്രവൃത്തികള്‍ക്കായി കൊല്ലം ചാത്തന്നൂര്‍ മേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. ഒാച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 57 കിലോമീറ്ററിലാണ് ജില്ലയിലെ ദേശീയപാത വികസനം. സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ദേശീയപാത അതോറിറ്റിക്ക് ഭൂമി കൈമാറുന്നത് വേഗത്തിലാക്കുമെന്ന് റവന്യൂവിഭാഗം അറിയിച്ചു.
േദശീയപാത അതോറിറ്റിക്ക് കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും മരങ്ങള്‍ ഉള്‍പ്പെടെ നീക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. റോഡ് നിർമാണത്തിന് സ്ഥലം യോഗ്യമാക്കുന്ന പ്രവൃത്തി നാലു മാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒാച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ അന്‍പത്തിയേഴ് കിലോമീറ്ററിലാണ് ജില്ലയിലെ ദേശീയപാത വികസനം. ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്തില്‍ കരുനാഗപ്പള്ളി, കാവനാട്, പള്ളിമുക്ക്, ചാത്തന്നൂർ എന്നീ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
2300 സ്ഥലം ഉടമകള്‍ക്ക് രണ്ടായിരം കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആവശ്യമായ തുക വേഗത്തില്‍ കൈമാറുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചു. ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുമ്പോൾ ജില്ലയിൽ ആറു സ്ഥലങ്ങളിൽ മേല്‍പാലങ്ങളും പ്രധാനപാലങ്ങളും പുതിയതായി നിർമിക്കും. രണ്ടു റീച്ചുകളിലായി ഒന്നരവർഷത്തിനകം പാത പൂർത്തിയാക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ അറിയിച്ചു.