മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങാത്തതിനാൽ മണ്ഡല കാലമെത്തിയിട്ടും തുറക്കാനാകാതെയിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ കപാലീശ്വരം ശിവക്ഷേത്രം. സമീപത്തെ റോഡുകളില്‍ നിന്നടക്കം വെള്ളം കയറുന്നതാണ് പ്രശ്നത്തിന് കാരണം. വര്‍ഷങ്ങളായി പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെള്ളം കെട്ടി പായല്‍ നിറഞ്ഞ് കിടക്കുന്നു. കായലോരത്തോ ചതുപ്പ് നിലത്തോ അല്ല ഈ ക്ഷേത്രം. തിരുവനന്തപുരത്തെ ഏറ്റവും വികസിത കേന്ദ്രമായ കഴക്കൂട്ടത്ത്, ടെക്നോപാര്‍ക്കിനോട് ചേര്‍ന്നാണ് കപാലീശ്വരം ശിവക്ഷേത്രം.
വെള്ളം കയറി ഓഫീസ് നശിച്ചു. വിശ്വാസികള്‍ക്ക് ഇവിടേക്ക് എത്താനുമാവുന്നില്ല. മോട്ടോർ വച്ച് വെള്ളം തെറ്റിയാറിലേക്ക് ഒഴുക്കി കളഞ്ഞാണ് പലപ്പോഴും പരിഹാരം കാണുന്നത്. തെറ്റിയാറിലേക്ക് 50 മീറ്റർ ദൂരത്തിൽ ഓട നിർമ്മിച്ചാൽ വെള്ളം ഒഴുകിപ്പോകും. കോര്‍പ്പറേഷനോ ദേവസ്വം ബോർഡോ അതിന് തയാറാകണമെന്നാണ് ഭക്തരുടെ ആവശ്യം.