കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. കൊട്ടാരക്കര കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. ബുധന്‍ രാത്രിയില്‍ സ്വകാര്യആശുപത്രി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് കുത്തേറ്റത്.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുളള സാമ്പത്തിക തര്‍ക്കമാണ് സംഘര്‍ഷത്തിനും കൊലപാതകത്തിലേക്കും എത്തിയത്. കുത്തേറ്റ രാഹുല്‍ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. രാഹുലിനൊപ്പം കുത്തേറ്റ വിളക്കുടി സ്വദേശി വിഷ്ണു, സഹോദരന്‍ വിനീഷ് എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബുധന്‍ രാത്രി പതിനൊന്നിനാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തുവച്ച് ഡ്രൈവര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിയിലേക്ക് ഓടിക്കയറിയവരെ മാരകായുധങ്ങളുമായി പിന്നാലെയെത്തി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഓപ്പറേഷന്‍ തിയറ്ററിലേക്കും പ്രസവമുറിയിലേക്കും അക്രമികള്‍ ഓടിക്കയറിയതോടെ ആശുപത്രി ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി.
വിളക്കുടി സ്വദേശിയായ സിദ്ദിഖുമായി വിഷ്ണുവും വിനീതും തുടങ്ങിയ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ എത്തിയത്. സിദ്ദിഖിന് മര്‍ദനമേറ്റതോടെ ആശുപത്രി പരിസരത്ത് വച്ച് മാരാകായുധങ്ങളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പരുക്കേറ്റ സിദ്ദിഖ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മുപ്പതിലധികം പേര്‍ക്ക് പങ്കുളള കേസില്‍ നാലുപേര്‍ അറസ്റ്റിലായി.