പത്തനംതിട്ട ജില്ലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനിമുതല്‍ കയാക്കിങും ആസ്വദിക്കാം. സീതത്തോട്ടിൽ കക്കാട്ടാറിൽ സാഹസിക വിനോദത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കോന്നി ടൂറിസം മാസ്റ്റർ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്നുമാസത്തിനകം കയാക്കിങ് പരിശീലനം ആരംഭിക്കാനാണ് തീരുമാനം.
കക്കാട്ടാറിന്റെ ഓളങ്ങളിൽ തെന്നി തെറിച്ചുള്ള തുഴച്ചില്‍ കോന്നിക്കാര്‍ക്ക് പുതിയ അനുഭവമാണ്. വിദേശ വിനോദ സഞ്ചാരികളെ വരെ ആകര്‍ഷിക്കുന്ന കാഴ്ച്ചകളാണ് ചുറ്റും.
കിളിയെറിഞ്ഞാംകല്ല് ചെക്പോസ്റ്റു മുതല്‍ ഉറുമ്പിനി വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം കേരളത്തിലെ ഏറ്റവും സുരക്ഷിതമായ കയാക്കിങ് റേഞ്ചാക്കി മാറ്റാനാണ് ശ്രമം. കയാക്കിങ് വിദഗ്ദ്ധനായ നോമി പോളിന്റെ നേതൃത്വത്തിലായിരുന്നു ട്രയല്‍ റണ്‍. ടൂറിസത്തിനുള്ള വലിയ സാധ്യതയ്ക്ക് പുറമേ മലയോര നാട്ടില്‍ നിന്നു കയാക്കിങ് താരങ്ങളെയും വാര്‍ത്തെടുക്കുക കൂടി ലക്ഷ്യമുണ്ട്.