കഴക്കൂട്ടം–കാരോട് ബൈപാസില്‍ ടോള്‍പിരിവില്‍ എ.ഡി.എം വിളിച്ച ചര്‍ച്ചയില്‍ തീരുമാനമായില്ല. ടോള്‍പിരിവ് അനുവദിക്കില്ലെന്ന നിലപാടില്‍ രാഷ്ട്രീയ പാർട്ടികളും, അനുവദിക്കണമെന്നു ഹൈവേ അതോറിറ്റിയും ആവശ്യപ്പെട്ടു. ഇന്നു മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാതെ ടോള്‍പിരിവ് അനുവദിക്കില്ലെന്ന നിലപാടില്‍ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉറച്ചു നിന്നു. എന്നാല്‍ പൂര്‍ത്തിയായ റോഡിനു ടോള്‍പിരിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയെന്നായിരുന്നു എന്‍എച്ച്എഐയുടെ നിലപാട്. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തട്ടേയെന്ന നിലപാടിലേക്ക് ജില്ലാ ഭരണകൂടവും എത്തി.കലക്ടര്‍ അവധിയിലായതിനാല്‍ എ.ഡി.എം മുഹമ്മദ് സഫീറിന്‍റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
എന്നാല്‍ ഇനി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് എന്‍എച്ച്എഐ യുടെ നിലപാട്. ബൈപാസില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 26.5കിലോമീറ്ററില്‍ ടോള്‍ പിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ശശി തരൂര്‍ എം.പിക്കും കത്ത് നല്‍കിയിരുന്നു.