പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ അട്ടിമറി. കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അധികാരം പിടിച്ചു. കൂറുമാറിയ ജിജി സജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം.
യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച ജിജി സജി അനുകൂലിച്ചു. യുഡിഎഫിന് ഭരണം നഷ്ടമായി.കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ജിജി സജി മറുകണ്ടം ചാടാന്‍ കാരണമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ഇതോടെ ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്തും ഭരണം എൽഡിഎഫിനായി. കോന്നിയിലെ അട്ടിമറി വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറക്കും. ജിജി സജി മല്‍സരിച്ച് വിജയിച്ച ഡിവിഷനില്‍ മറ്റൊരാളെയായിരുന്നു പ്രാദേശിക നേതൃത്വം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ ആന്റോ ആന്റണി എംപിയുടെ നിർബന്ധപ്രകാരമാണ് ജിജി സജിയെ മല്‍സരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം മൂന്നു പേര്‍ പങ്കിടണമെന്ന നേതാക്കളുടെ നിർദേശം അടൂർ പ്രകാശ് എംപി തള്ളിയതും ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടി.