പാടത്ത് ഒരു പ്രാവശ്യം വിത്തെറിഞ്ഞാൽ രണ്ട് തവണ കൊയ്യാനാവുമെന്ന കണ്ടെത്തലിലാണ് വൈക്കം വെള്ളൂരിലെ ഒരു കൂട്ടം കർഷകർ. ആദ്യ വിളവെടുപ്പിനിടെ കൊയ്ത്ത് യന്ത്രത്തിൽ നിന്ന് പൊഴിഞ്ഞ നെല്ല് വീണ്ടും കിളര്‍ത്തതോടെ ലഭിച്ചത് നൂറുമേനി വിളവ്. ജില്ലാ പഞ്ചായത്ത് വാങ്ങിയ പുതിയ കൊയ്ത്ത് യന്ത്രത്തിന്‍റെ ഉദ്ഘാടനം കൂടിയായി ഈ അപൂർവ്വ വിളവെടുപ്പ്.
വിളവെടുപ്പ് കഴിഞ്ഞ പാടത്ത് നെല്‍ച്ചെടികള്‍ വ്യാപകമായി തളിര്‍ത്തതോടെ കര്‍ഷകനായ തോട്ടത്തില്‍ ബിനോയ് ഒന്ന് അമ്പരന്നു. പിന്നാലെ ഇതങ് വളര്‍ത്തിയാലോ എന്ന ചിന്തയായി. മൂന്ന് സഹോദരന്‍മാരെയും സമീപത്തെ മറ്റൊരും കര്‍ഷകനെയും കൂട്ടി പാഴ്നെല്ല് പൊന്നാക്കി മാറ്റാന്‍ തീരുമാനിച്ചു. ഭാഗ്യത്തിനൊപ്പം പ്രകൃതിയുടെ കനിവും കൂടിയായതോടെ ലക്ഷ്യം വിജയംകണ്ടു നൂറുമേനി വിളവ്. സാവിത്രി ഇനത്തിലുള്ള നെല്ലാണ് ആദ്യം വിതച്ചത്. ജനുവരിയിലെ കൊയ്ത്തിനു ശേഷം കൊയ്‌ത്ത് യന്ത്രത്തിൽ നിന്ന് വീണ നെല്ലുകൾ മഴക്കാലംകഴിഞ്ഞ് ഉഴുത് മറിച്ചാണ് കൃഷിയുടെ തുടക്കം. കളകൾ നീക്കി വളപ്രയോഗവും നടത്തിയതോടെ 20 ഏക്കറിൽ നെൽചെടികൾ കതിരിട്ടു.
കിളിശല്യം വെല്ലുവിളിയായെങ്കിലും 120 ദിവസം കഴിഞ്ഞതോടെ വിളവെടുപ്പിന് പാകമായി. സാധാരണ ഒരേക്കറിൽ 28 കിലോ നെൽവിത്താണ് വിതക്കുന്നത്. ഇത്തവണ നെൽവിത്ത് വിതയ്ക്കേണ്ടി വന്നില്ല എന്നതാണ് പ്രത്യേകത. ഏക്കറിന് 20 ക്വിന്‍റല്‍ വരെ വിളവ് ലഭിക്കുകയും ചെയ്തു. വിത ഒഴിവാക്കി ഏക്കറിന് പതിനയ്യായിരം രൂപ വരെ കൃഷിചെലവ് കുറക്കാനായ സന്തോഷത്തിലാണ് കർഷകർ.