കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് പൈപ്പുവഴിയുളള വെളളം മുടങ്ങിയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിഷേധത്തിനിടയാക്കി. ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് ഇടപെട്ടാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയത്.
വെള്ളമില്ലാത്തതിനാൽ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നവരോട് മറ്റൊരു ദിവസം വരാനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതോടെയാണ് രോഗികളും രോഗികളുടെ കൂട്ടിരുപ്പുകാരും പ്രതിഷേധിച്ചത്.
വിവരമറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. പിന്നീട് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആശുപത്രിയിൽ എത്തി. പുറത്തു നിന്ന് വെളളം കൊണ്ടുവന്ന് ടാങ്കുകള്‍ നിറച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ വെളളം ഉറപ്പാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.