കൊല്ലം പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. കടുവാത്തോട് സ്വദേശി പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണു മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ രാജീവ്, ഗോപി എന്നിവര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തുക്കളായ നാലുപേര്‍ സ്പിരിറ്റ് കഴിച്ചതെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ അസ്വസ്ഥത തോന്നിയ കടുവാത്തോട് സ്വദേശി പ്രസാദിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മുരുകാനന്ദന്റെ മരണം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു. പ്രവര്‍ത്തമില്ലാതിരുന്ന കല്ലുംകടവിലെ സ്വകാര്യആശുപത്രി ബ്ളോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് കോവിഡ് ചികില്‍സാ കേന്ദ്രമാക്കിയിരുന്നു. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് മുരുകാനന്ദന്‍. ഇൗ ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നേരത്തെ സൂക്ഷിച്ചുവച്ചിരുന്ന സ്പിരിറ്റ് കാണാതായെന്ന് ആശുപത്രി ജീവനക്കാരി പറയുന്നത്.
പൊലീസും എക്ൈസസും ആശുപത്രിയില്‍ പരിശോധന നടത്തി. ഇവിടെ നിന്ന് സ്പിരിറ്റ് കാണാനില്ലെന്നാണ് പൊലീസ് അന്വേഷണത്തിലും തെളിഞ്ഞത്. കോവിഡ് രോഗികളുടെ നിരീക്ഷണകേന്ദ്രത്തില്‍ ദ്രാവകങ്ങളൊന്നും എത്തിച്ചിട്ടില്ലെന്നാണ് കോവിഡ് സെന്ററിന്റ ചുമതലയുളള ബ്ളോക്ക് പഞ്ചായത്തിന്റെ വിശദീകരണം.