മാവേലിക്കര പത്തിയൂര്‍ കരിപ്പുഴയില്‍ കൃഷിക്കുശേഷം ബണ്ടുകളും മുട്ടുകളും നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളക്കെട്ടുമൂലം നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. അശാസ്ത്രീയമായ ബണ്ടുനിര്‍മാണമാണ് ദുരിതത്തിനു പ്രധാനകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
പത്തിയൂര്‍ കരിപ്പുഴ ഉള്ളിട്ടപുഞ്ചയിലെ കൃഷിക്കുശേഷം മുട്ടുകളും ബണ്ടുകളും നീക്കം ചെയ്യാത്തതാണ് നീരൊഴുക്ക് തടസപ്പെട്ട് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് കാരണം. പത്തിയൂര്‍ പഞ്ചായത്തിലെ മൂന്ന്, അഞ്ച്,ആറ്, ഏഴ്, 12 വാര്‍ഡുകളിലെ നൂറോളം വീട്ടുകാരാണ് ദുരിതത്തിലായത്.ഈ പ്രദേശത്തെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാണ്. കന്നുകാലികള്‍, കോഴി, താറാവ് എന്നിവയെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാക്കിയിരിക്കുകയാണ്. ശുചിമുറികളിലും വെള്ളംകയറിയതോടെ ദുരിതം ഇരട്ടിയായി.അശാസ്ത്രീയമായ ബണ്ടു നിര്‍മാണവും യഥാസമയം ഓരുമുട്ടുകള്‍ തുറക്കാത്തതുമാണ് ജനജീവിതം ദുരിതത്തിലാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു
ചെട്ടികളങ്ങര, ചേപ്പാട്, പത്തിയൂര്‍ പഞ്ചായത്തുകളിലായാണ് 900 ഏക്കര്‍ വരുന്ന കരിപ്പുഴ ഉള്ളിട്ടപുഞ്ച വ്യാപിച്ചുകിടക്കുന്നത്. അഞ്ച് ഓരുമുട്ടുകളും രണ്ട് ബണ്ടുകളുമാണ് ഇവിടെയുള്ളത്. ബണ്ടുകളും മുട്ടുകളും നിര്‍മിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഓരോ വര്‍ഷവും അനുവദിക്കാറുണ്ട്. കൃഷി കഴിഞ്ഞ് ബണ്ടും മുട്ടുകളും തുറക്കേണ്ട ചുമതലയുള്ള കരാറുകാര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജലവിഭവവകുപ്പും പഞ്ചായത്തും വേണ്ട രീതിയില്‍ ഇടപെടുന്നുമില്ല.