തിരുവനന്തപുരം കഴക്കൂട്ടത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാര്‍. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിര്‍മാണം തുടങ്ങിയ താല്‍കാലിക റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ മഹാദേവര്‍ ക്ഷേത്രം വരെ സമാന്തര റോഡ് നിര്‍മാണമാണ് സ്ഥലമേറ്റെടുപ്പിലുള്ള പ്രശ്നങ്ങള്‍ കാരണം വഴിമുട്ടിയത്.
ഹൈവെയിലൂടെയുള്ള യാത്ര കഴക്കൂട്ടത്തെത്തിയാല്‍ ഇങ്ങനെയാകും. ജംഗ്ഷന്‍ഒന്ന് കടന്നുകിട്ടണമെങ്കില്‍ അരമണിക്കൂറിലേറെയെടുക്കും. ടെക്നോപാർക്ക് മുതൽ മിഷന്‍ ഹോസ്പ്പിറ്റല്‍ ജംക്ഷന്‍ വരെയുള്ള 2.72 കിലോമീറ്റർ ദൂരമാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത്. ഇതിനുവേണ്ടി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കരണം രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെ സമാന്തര റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള വാഹനങ്ങളെ ബൈപാസ് ജംഗ്ഷനിൽ നിന്ന് സര്‍വീസ് റോഡിലൂടെ വഴിതിരിച്ച് വിടാനായിരുന്നു തീരുമാനം. എന്നാല്‍ റോഡ് പണി തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ശാശ്വത പരിഹാരമായിട്ടില്ല. സ്ഥലമേറ്റെടുപ്പിലുള്ള പ്രശ്നങ്ങളാണ് റോഡ് നിര്‍മാണത്തിന് തടസമെന്നാണ് നിര്‍മാണ കമ്പനിയുടെ വാദം.