തിരുവനന്തപുരം കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമായി സര്‍വീസ് റോഡ് നിര്‍മിക്കാന്‍ തീരുമാനം. ബൈപ്പാസ് ജംക്ഷന്‍ മുതല്‍ മഹാദേവര്‍ ക്ഷേത്രം വരെ സമാന്തര റോഡ് നിര്‍മിച്ച് ഗതാഗതക്കുരുക്കിന് തടയിടാനാണ് മന്ത്രി തല യോഗത്തില്‍ തീരുമാനമായത്. സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനനന്തപുത്ത് നിന്ന് കൊല്ലത്തേക്ക് ദേശീയപാത വഴിയുള്ള യാത്ര പുതിയ റോഡിലൂടെ മാത്രമാക്കും.
ടെക്നോപാർക്ക് മുതൽ മിഷന്‍ ഹോസ്പ്പിറ്റല്‍ ജംക്ഷന്‍ വരെയുള്ള 2.72 കിലോമീറ്റർ ദൂരമാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത്. ഹൈവേയുടെ നിര്‍മാണത്തിനുവേണ്ടി കഴക്കൂട്ടത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം രൂക്ഷമായ ഗതാഗത കുരുക്കാണ് ഇവിടെ ഉണ്ടാക്കുന്നത്. ഇതിന് പരിഹാരമായാണ് സമാന്തര റോഡ് നിർമിക്കാനുള്ള തീരുമാനം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള വാഹനങ്ങളെ ബൈപാസ് ജംക്ഷൻ നിന്ന് വഴിതിരിച്ച് വിടും. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങള്‍ക്ക് ദേശീയ പാതയിലൂടെ വഴിയൊരുക്കും. ഇതുവഴി ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹാരമാകുമെന്നാണ് കണ്ടെത്തല്‍.
സ്ഥലമേറ്റെടുപ്പില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരമായാല്‍ ഹൈവേയുടെ നിര്‍മാണവും വേഗത്തിലാകുമെന്നാണ് നിർമാണ കമ്പനിയുടെയും പ്രതീക്ഷ.