തിരുവനന്തപുരം കഴക്കൂട്ടത്ത് പൈലിങ്ങിനിടെ പൈപ്പ് പൊട്ടി മേല്‍പ്പാല നിര്‍മാണം തടസപ്പെടുന്നത് പതിവാകുന്നു. രണ്ടാം തവണയാണ് പൈപ്പ് പൊട്ടിയത് കാരണം മേല്‍പ്പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ചു.
ഒരാഴ്ച്ചക്കിടയില്‍ രണ്ടാം തവണയാണ് പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാംപ് പരിസരത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണി തിങ്കളാഴ്ചയാണ് പൂർത്തിയാക്കിയത്. തുടര്‍ന്ന് പൈലിങ് ആരംഭിചെങ്കിലും വീണ്ടും പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനെതുടര്‍ന്ന് പണി നിര്‍ത്തിവയ്ക്കുകയായിരുന്നു. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗങ്ങളിൽ ഇതോടെ ജലവിതരണവും പൂർണമായും തടസ്സപ്പെട്ടു. പൈപ്പ് ലൈനിന്റെ അലൈൻമെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും വാട്ടർ അതോറിട്ടി ഇതു നല്‍കാത്തതാണ് പൈലിങിനിടെ പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് നിര്‍മാണ ചുമതലയുള്ള കമ്പനിയുടെ വാദം.
അലൈന്‍മെന്റ് രേഖകള്‍ ഉടൻ നിര്‍മാണ കമ്പനിക്ക് നല്‍കുമെന്ന് വാട്ടർ അതോറിട്ടിയും വിശദീകരിച്ചു. അടുത്തിടെ രണ്ടുതവണ പൈപ്പ് പൊട്ടല്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കമ്പനിയുെടയും വാട്ടര്‍ അതോറിറ്റിയിലേയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.